കശ്മീരിലെ പളളിയിൽ നിസ്‌കരിക്കുന്ന വയോധികൻ; കാവലായി സൈനികനും
ശ്രീനഗർ: കശ്മീരിൽ സൈന്യവും പ്രദേശവാസികളുമായുളള സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നേർക്കാഴ്ചയാകുകയാണ് സിആർപിഎഫ് ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രം. ശ്രീനഗറിലെ നൗഹാട്ടയിൽ നിന്നുളള ചിത്രമായിരുന്നു ഇത്. നൗഹാട്ടയിലെ മുസ്ലീം പളളിയിൽ നമസ്‌കരിക്കുന്ന വയോധികനും തൊട്ടടുത്ത് ജാഗ്രതയോടെ തോക്കേന്തി കാവൽ നിൽക്കുന്ന സൈനികനും.
Setting an example of harmonious sociability and brotherhood, a CRPF Constable of 161 Bn Srinagar Sector CRPF stood guard even as an elderly man offered namaz at a mosque near Nowhatta, downtown Srinagar. pic.twitter.com/ksQBZICHGk
— Srinagar Sector CRPF 🇮🇳 (@crpf_srinagar) July 13, 2021
ശ്രീനഗർ സെക്ടർ സിആർപിഎഫിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. 161 ബിഎൻ ശ്രീനഗർ സെക്ടറിലെ സിആർപിഎഫ് കോൺസ്റ്റബിളാണ് കാവൽ നിൽക്കുന്നതെന്ന് ചിത്രത്തോടൊപ്പമുളള കുറിപ്പിൽ വ്യക്തമാക്കുന്നു.
അടുത്തിടെയുണ്ടായ ഡ്രോൺ സ്ഫോടനത്തിന്റെയും തീവ്രവാദി സാന്നിധ്യത്തെക്കുറിച്ചുളള മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തിൽ കശ്മീരിലെ പ്രധാന കേന്ദ്രങ്ങളിൽ സൈന്യം അതീവജാഗ്രതയാണ് പുലർത്തുന്നത്. സൈനികരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരുടെ ചരിത്രത്തിൽ നിന്നുളള കശ്മീരിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം പറയുന്നത്.
തുടർച്ചയായി നടപ്പാക്കുന്ന വികസന പദ്ധതികളിലൂടെ കേന്ദ്രസർക്കാരിന് കശ്മീരി ജനതയെ വിശ്വാസത്തിലെടുക്കാനും യാഥാർത്ഥ്യങ്ങൾ ബോധിപ്പിക്കാനും കഴിഞ്ഞതോടെയാണ് ഇത്തരം പ്രതിഷേധങ്ങൾ കശ്മീരി ജനത ഉപേക്ഷിച്ചത്. പ്രദേശവാസികളുമായുളള സഹകരണവും ബന്ധവും മെച്ചപ്പെടുത്താൻ സൈന്യവും ഒട്ടേറെ നടപടികൾ ചെയ്യുന്നുണ്ട്. കൊറോണ പ്രതിരോധത്തിൽ ഉൾപ്പെടെ കശ്മീരിൽ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു.