എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ 4000 രൂപയ്ക്ക് വിറ്റു
സിന്ധുമോൾ. ആർ
കൊല്‍ക്കത്ത: ദാരിദ്ര്യം സഹിക്കാനാകാതെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് മാതാപിതാക്കള്‍. പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലാണ് സംഭവം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 4000 രൂപയ്ക്കാണ് ദമ്പതികള്‍ തങ്ങളുടെ പെണ്‍കുഞ്ഞിനെ വിറ്റത്. സംഭവം പുറംലോകം അറിഞ്ഞതോടെ കുഞ്ഞിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ച് പട്ടിണിയിലായ കുടുംബം 4000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് കുട്ടിയെ വിറ്റതെന്ന് മാതാപിതാക്കള്‍ സമ്മതിച്ചു. കോവിഡിനെ തുടര്‍ന്ന് ഉപജീവനമാര്‍ഗം തടസ്സപ്പെട്ടതോടെ വരുമാനം നിലച്ചതാണ് ഇതിന് മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
അതിനിടെ, കുഞ്ഞിന്റെ അമ്മാവന്‍ 4000 രൂപ സംഘടിപ്പിച്ച് നല്‍കി കുഞ്ഞിനെ തിരികെ വാങ്ങി. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. വൈദ്യ പരിശോധനകള്‍ക്ക് ശേഷം പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന വിദ്യാസാഗര്‍ ഗേള്‍സ് ഹോമിന്റെ സംരക്ഷണയിലാണ് കുഞ്ഞ്.