സിന്ധുമോൾ. ആർ
കൊവിഷീല്‍ഡ് വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിയ്ക്കുന്നത് വൈകുന്നു. വാക്സിനുകള്‍ പൂനയില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്യുന്നത് തിങ്കളാഴ്ച വരെയെങ്കിലും വൈകും എന്നാണ് ഇപ്പോഴത്തെ സാഹചര്യം. വിലയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ഉള്ള തര്‍ക്കങ്ങളല്ല വാക്സിന്‍ നീക്കം വൈകാന്‍ കാരണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അതേസമയം, വാക്സിന്‍ വിതരണത്തിന് മുന്‍പായി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടറി ചര്‍ച്ച നടത്തും.
പൂനയില്‍ നിന്നുള്ള വാക്സിന്‍ നീക്കങ്ങള്‍ ഇന്നലെ ആരംഭിയ്ക്കേണ്ടത് വൈകുകയാണ്. ഇപ്പോഴത്തെ വിവരം അനുസരിച്ച് അടുത്ത 48 മണിയ്ക്കൂറെങ്കിലും കഴിഞ്ഞാലേ വാക്സിനുകളുടെ എയര്‍ ലിഫ്റ്റ് സാധ്യമാകു. അതായത് തിങ്കളാഴ്ച എങ്കിലും ആകും പൂനയില്‍ നിന്ന് വാക്സിന്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വിതരണകേന്ദ്രങ്ങളിലെയ്ക്ക് എത്താന്‍. വെള്ളിയാഴ്ച നടക്കേണ്ട വാക്സിന്‍ നീക്കം വൈകുന്നത് തങ്ങളുടെ വീഴ്ച കൊണ്ടല്ലെന്ന് പൂനെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കുല്‍ദീപ് സിംഗ് അറിയിച്ചു. 150 ടണ്‍ വാക്സിന്‍ കാര്‍ഗോകള്‍ പ്രതിദിനം അയയ്ക്കാന്‍ ദിവസ്സങ്ങള്‍ക്ക് മുന്‍പേ തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു.
വാക്സിന്‍ വിതരണം വൈകാന്‍ കാരണം സെറം ഇന്‍സ്റ്റിറ്റ്യൂട്ടും സര്‍ക്കാരും തമ്മില്‍ വിലയുടെ കാര്യത്തില്‍ തര്‍ക്കം ഉണ്ടായത് കൊണ്ടാണെന്ന അഭ്യൂഹങ്ങളെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും തള്ളി. വാക്സിന്‍ വിതരണത്തിന് മുന്‍പ് പൂര്‍ത്തിയാക്കേണ്ട നിര്‍ബന്ധിത നടപടികള്‍ അവസാനഘട്ടത്തിലാണെന്നും എത് നിമിഷവും വാക്സിന്‍ നീക്കം തുടങ്ങും എന്നും അദാര്‍ പൂനെ വാല അറിയിച്ചു.
വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട അവസാനവട്ട ഒരുക്കങ്ങള്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വിലയിരുത്തും. യോഗത്തിന് മുന്നോടിയായി ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ചീഫ് സെക്രട്ടറിമാരെയും തിങ്കളാഴ്ച കാണുന്നുണ്ട്. ഇന്നലെ രാജ്യത്തെ എഴുനൂറിലധികം ജില്ലകളില്‍ നടന്ന വാക്സിന്‍ ഡ്രൈ റണ്‍ വിവരങ്ങള്‍ നാളെ ഡല്‍ഹിയില്‍ സമ്ബൂര്‍ണ്ണമായി വിലയിരുത്തും. വാക്സിന്‍ കുത്തിവയ്പ് തീയതി തിങ്കളാഴ്ച ഔദ്യോഗികമായി മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം പ്രഖ്യാപിയ്ക്കും എന്നാണ് വിവരം.