KeralaLatestThrissur

സാമൂഹ്യ വിരുദ്ധരേയും ഗുണ്ടാ സംഘങ്ങളെയും കർശനമായി നേരിടാൻ ഓപ്പറേഷൻ റേഞ്ചർ നടപടികളുമായി തൃശൂർ സിറ്റി പൊലീസ്.

“Manju”

നടപടിയുടെ ഭാഗമായി ഇന്ന് നടത്തിയ റെയ്ഡിൽ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി തൃശൂരിൽ നടക്കുന്ന കൊലപാതക പരമ്പരകൾക്ക് പിന്നാലെയാണ് റെയ്ഡ്. തൃശൂർ സിറ്റി പൊലീസിന് കീഴിൽ വരുന്ന 20 പൊലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ദിവസം വ്യാപക റെയ്ഡ് നടത്തി. 330 ഒളിത്താവളങ്ങളിൽ ഇതിനോടകം റെയ്ഡ് നടത്തിയിട്ടുണ്ട്.

കൊടും കുറ്റവാളികൾ, ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, മുൻ കുറ്റവാളികൾ, ഗുണ്ടാ സംഘങ്ങൾ എന്നിവരെ അവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ തോതനുസരിച്ച് ലിസ്റ്റുകളായി തരം തിരിച്ചാണ് റെയ്ഡ് നടത്തിയത്. ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി വിപുലമായ പദ്ധതികളാണ് സേന നടപ്പിലാക്കുന്നത്.

കുറ്റവാളികളുടെ പ്രവർത്തനങ്ങളും നടപ്പാവസ്ഥയും നിരീക്ഷിച്ച് തത്സമയ റിപ്പോർട്ടുകൾ നൽകാൻ ഇന്റലിജൻസ് പ്രവർത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട്. കുറ്റവാളികളുടേയും ഗുണ്ടാ സംഘങ്ങളുടേയും സഞ്ചാരം സൈബർസെൽ നിരീക്ഷിക്കും. ക്രിമിനൽ നടപടിക്രമം 107, 108 വകുപ്പുകൾ പ്രകാരമുള്ള കരുതൽ നടപടികൾ കർശനമാക്കും. ബോണ്ട് ലംഘനം നടത്തുന്നവരെ കരുതൽ തടങ്കലിന് വിധേയമാക്കും.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇപ്പോൾ അന്വേഷണാവസ്ഥയിലുള്ള കേസുകളിലെ മുഴുവൻ പ്രതികളുടേയും ലിസ്റ്റ് തയ്യാറാക്കി, ഒളിവിൽ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
വിവിധ കോടതികളിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകൾ സമയബന്ധിതമായി നടപ്പാക്കും. ജാമ്യത്തിലിറങ്ങി ഒളിവിൽ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കുറ്റവാളികളുടെ കുറ്റകൃത്യങ്ങളുടെ രീതി അനുസരിച്ച് പ്രത്യേക ലിസ്റ്റ് തയാറാക്കും. അക്രമ സ്വഭാവികൾ, പിടിച്ചുപറിക്കാർ, സാമ്പത്തിക കുറ്റവാളികൾ, മാലമോഷ്ടാക്കൾ, മദ്യം മയക്കുമരുന്ന് കഞ്ചാവ് വിൽപ്പനക്കാർ എന്നിവരുടെയെല്ലാം ലിസ്റ്റ് തയാറാക്കി, നിരീക്ഷണം കർശനമാക്കും.

Related Articles

Back to top button