ഭീകരരെ കൊന്നൊടുക്കണം; ഹമാസ് സ്ഥാപകന്റെ മകന്‍
ഗാസ ; ഹമാസ് നേതാക്കളെ തെരഞ്ഞു പിടിച്ച് കൊല്ലണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട് ഭീകര സംഘടനയായ ഹമാസിന്റെ സ്ഥാപകൻ ഹസ്സൻ യൂസഫിന്റെ മകൻ മൊസാബ് ഹസ്സൻ യൂസഫ്. ഇസ്രായേൽ-പലസ്തീൻ പോരാട്ടത്തിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെയാണ് സ്വന്തം പിതാവ് തന്നെ രൂപം നൽകിയ സംഘടനയുടെ നേതാക്കളെ ഇല്ലാതാക്കണമെന്ന് മൊസാബ് ആവശ്യപ്പെട്ടത് .ഇസ്രായേൽ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മൊസാബ് ഹസ്സൻ യൂസഫിന്റെ ഈ പ്രസ്താവന.
‘ നേതാക്കളെ വധിക്കുന്നത് കൊണ്ട് മാത്രം ഹമാസിനെ നശിപ്പിക്കാനാകില്ലെ, പക്ഷേ അത് അവരെ ഒരു പാഠം പഠിപ്പിക്കുകയും ഉത്തരവാദിത്തം ഉള്ളവരാക്കുകയും ചെയ്യും . അടുത്ത തവണ, ഇരുവശത്തുമുള്ള സാധാരണക്കാരെ കൊലപ്പെടുത്തും മുൻപ് 1,000 തവണ ചിന്തിക്കേണ്ടതുണ്ട്. ഇതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ‘ മൊസാബ് പറഞ്ഞു
പ്രാദേശിക സംഭവവികാസങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മൊസാബ് പറഞ്ഞു. കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറാ അയൽപ്രദേശത്തുണ്ടായ തർക്കം നിലവിലെ അശാന്തിയുടെ ഒരു കാരണം മാത്രമാണ്, അദ്ദേഹം പറഞ്ഞു.
തന്റെ പിതാവിനെപ്പോലുള്ള ഉന്നതനായ ഹമാസ് നേതാക്കൾ ഭൂഗർഭ ബങ്കറുകളിൽ ഇരുന്ന് അക്രമം നടത്തുകയും , അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു . സ്വന്തം ആളുകളുടെ മരണം പോലും പ്രചാരണത്തിനായി ഉപയോഗിയ്ക്കുകയും ചെയ്യുന്നു.- മൊസാബ് പറഞ്ഞു.
നൂറുകണക്കിന് കുട്ടികൾ ഇതിന്റെ വില നൽകി കഴിഞ്ഞു . ഇത്തരത്തിലുള്ള ആളുകൾക്ക് അവർ ചെയ്‌തതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. അവർക്ക് ഒരു ദിവസം പോലും സുരക്ഷിതത്വം തോന്നരുത്, സ്വന്തം മക്കളെ സ്നേഹിക്കുന്നതിനേക്കാൾ ഹമാസ് ഇസ്രായേലിനെ വെറുക്കുകയാണ് ചെയ്യുന്നതെന്നും മൊസാബ് പറഞ്ഞു.
മൊസാബിന്റെ സഹോദരൻ സുഹൈബ് യൂസഫ് 2019 ൽ ഹമാസ് ഉപേക്ഷിച്ചിരുന്നു . അക്രമത്തിൽ തനിക്ക് മടുപ്പുണ്ടെന്ന് ഇസ്രായേൽ മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തു . ഒപ്പം ഹമാസിനെ “പലസ്തീൻ ജനതയ്ക്ക് അപകടകരമായ വംശീയ തീവ്രവാദ സംഘടന” എന്ന് സുഹൈബ് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു .