IndiaLatest

തന്നെയും കുടുംബത്തെയും വീട്ടുതടങ്കലിലാക്കിയതായി ഉമര്‍ അബ്ദുല്ല

“Manju”

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെയും കുടുംബത്തെയും വീണ്ടും വീട്ടുതടങ്കലിലാക്കി. ട്വിറ്ററിലൂടെയാണ് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവായ ഉമര്‍ വിവരം അറിയിച്ചത്. തന്റെ പിതാവും പാര്‍ട്ടി അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല, സഹോദരി, കുട്ടികള്‍ എന്നിവരെയും അധികൃതര്‍ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ഉമര്‍ ട്വീറ്റ് ചെയ്തു. ഗുപ്കാറിലെ വീടിനു പുറത്ത് വാഹനങ്ങളിലെത്തിയ പൊലീസ് സംഘത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്തു.

‘2019 ആഗസ്റ്റിനു ശേഷമുള്ള പുതിയ ജമ്മു കശ്മീരാണിത്. യാതൊരു വിശദീകരണവുമില്ലാതെ ഞങ്ങളെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണ്. സിറ്റിങ് എം.പി കൂടിയായ പിതാവിനെയും എന്നെയും വീട്ടുതടങ്കലിലാക്കിയത് ദൗര്‍ഭാഗ്യകരമാണ്. സഹോദരിയേയും കുട്ടികളേയും അവരുടെ വീട്ടിലും പൂട്ടിയിട്ടിരിക്കുകയാണ്’ ഉമര്‍ ട്വിറ്ററില്‍ കുറിച്ചു. വീട്ടുജോലിക്കാരെ അകത്തേക്ക് കടത്തിവിടുന്നില്ലെന്ന് മറ്റൊരു ട്വീറ്റില്‍ ഉമര്‍ ആരോപിച്ചു.

പി.ഡി.പി അധ്യക്ഷയും മുന്‍മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയെ ശനിയാഴ്ച വീട്ടുതടങ്കലിലാക്കിയിരുന്നു. 2019ലെ പുല്‍വാമ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായതിനാല്‍ നേതാക്കള്‍ക്കും വി.ഐ.പികള്‍ക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജമ്മു കശ്മീര്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. വീട്വിട്ട് പുറത്ത്പോകരുതെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച ജമ്മുവിലെ ബസ്സ്റ്റാന്‍ഡില്‍ വെച്ച്‌ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഇവ നിര്‍വീര്യമാക്കാന്‍ ശ്രമം തുടങ്ങി.

Related Articles

Back to top button