കൊവിഡിനിടയില്‍ പച്ചക്കറി വില കുതിച്ചുയരുന്നു
സിന്ധുമോൾ. ആർ
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കനത്ത മഴയും, കൊവിഡും കാരണം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. നാല്‍പത് രൂപയായിരുന്ന സവാളയ്ക്ക് മൊത്തവിതരണ കേന്ദ്രത്തില്‍ ഇപ്പോള്‍ 80 രൂപയാണ് വില. ഇത് ചെറുകിട വ്യാപാരികളിലേക്ക് എത്തുമ്പോള്‍ തൊണ്ണൂറ് രൂപയ്ക്ക് മുകളില്‍ ആകും.
ഉള്ളിയ്ക്കാകട്ടെ വില നൂറ് കടന്നു. 80 രൂപയായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ 120 രൂപ വരെയാണ് വില. ഉള്ളിയ്ക്കും സവാളയ്ക്കും മാത്രമല്ല മറ്റ് പച്ചക്കറികള്‍ക്കും വില കൂടിയിട്ടുണ്ട്. കാരറ്റിന് 100 രൂപ, കാബേജ് 50 രൂപ, ബീറ്റ്റൂട്ട് 70 എന്നിങ്ങനെ പോകുന്നു ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ പച്ചക്കറികള്‍ക്ക് വില. മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സവാള കൂടുതലായി എത്തുന്നത്. മറ്റ് പച്ചക്കറിയാകട്ടെ കൂടുതലും തമിഴ്നാട്ടില്‍ നിന്നും.