കൈകൾ കട്ടിലിൽ കെട്ടിയിട്ടു, ആരും തിരിഞ്ഞു നോക്കിയില്ല,ഡോക്‌ടറെ കണ്ടിട്ടേയില്ല’;മെഡിക്കൽ കോളേജിൽ പുഴുവരിച്ച അനിൽകുമാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി രോഗിയായിരുന്ന അനിൽകുമാർ. ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടിയിരുന്നില്ല. ആശുപത്രി അധികൃതർ തന്റെ കൈകൾ കട്ടിലിൽ കെട്ടിയിട്ടു.ചികിത്സയ്‌ക്കിടെ പത്ത് ദിവസത്തോളം തന്നെ ആശുപത്രി അധികൃതരാരും തിരിഞ്ഞുപോലും നോക്കിയില്ലെന്നും ആശുപത്രിയിൽ ഡോക്‌ടറെ കണ്ടിട്ടേയില്ലെന്നും അനിൽകുമാർ പറഞ്ഞു. അനിൽകുമാറിന് നേരിട്ട കടുത്ത അവഗണനയ്‌ക്ക് നഷ്‌ടപരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് അനിൽകുമാറിന്റെ മകൾ അറിയിച്ചു. വീഴ്‌ചയെ തുടർന്ന ഓഗസ്‌റ്റ് 21ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ അനിൽകുമാറിന് ഇതിനിടെ കൊവിഡ് പിടിപെട്ടിരുന്നു. പിന്നീട് 22 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കൊവിഡ് ഭേദമായ അനിൽകുമാറിനെ ഡിസ്‌ചാർജ് ചെയ്‌ത് വീട്ടിലെത്തിച്ചപ്പോൾ പുഴുവരിച്ച നിലയിലായിരുന്നു.ഡയപറുകൾ പോലും വേണ്ടവിധത്തിൽ മാറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.