തൊഴില്‍ പരിഷ്കരണ പദ്ധതി ആവിഷ്കരിച്ച് സൗദി അറേബ്യ
സിന്ധുമോൾ. ആർ
റിയാദ് : പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കി തൊഴില്‍ പരിഷ്കരണ പദ്ധതി ആവിഷ്കരിച്ച് സൗദി അറേബ്യ. എക്സിറ്റ്, റീ-എന്‍ട്രി വിസ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതോടെ ഒരു അഭ്യര്‍ത്ഥന സമര്‍പ്പിച്ചതിന് ശേഷം തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ പ്രവാസി തൊഴിലാളികള്‍ക്ക് സൗദി അറേബ്യയ്ക്ക് പുറത്ത് യാത്ര ചെയ്യാന്‍ കഴിയും എന്നതാണ് ആകര്‍ഷകമായ മാറ്റം. ഇത്തരത്തില്‍ സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യുന്ന വിവരം തൊഴിലുടമക്ക് ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ അറിയിപ്പ് നല്‍കും.
തൊഴില്‍ കരാര്‍ അവസാനിച്ച് കഴിഞ്ഞാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ രാജ്യം വിട്ടു പോകാനും മറ്റൊരു സ്ഥാപനത്തില്‍ ജോലി കണ്ടെത്തി മാറാനും പുതിയ പദ്ധതി പ്രവാസി തൊഴിലാളിക്ക് സ്വാതന്ത്ര്യം നല്‍കുന്നു എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത. തൊഴില്‍ കരാര്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തികമോ അല്ലാതെയോ തൊഴിലാളിയുമായി ഉണ്ടാകുന്ന എല്ലാ അനന്തരഫലങ്ങളും ഇലക്‌ട്രോണിക് സംവിധാനം വഴി തൊഴിലുടമയെ അറിയിക്കും.
ഈ മൂന്ന് സേവനങ്ങളും എംഎച്ച്‌ആര്‍എസ്ഡിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ആയ അബ്ഷെര്‍, കിവ പോര്‍ട്ടല്‍ എന്നിവ വഴി ലഭ്യമാക്കും. പുതിയ പരിഷ്‌കാരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ച് 14 മുതല്‍ പ്രാബല്യത്തില്‍ വരും. ദേശീയ പരിവര്‍ത്തന പരിപാടിയുടെ ഭാഗമായി സൗദി അറേബ്യയിലെ തൊഴില്‍ അന്തരീക്ഷത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി സാമൂഹിക വികസന (MHRSD) മന്ത്രാലയമാണ് തൊഴില്‍ നിയമ പരിഷ്കരണം നടപ്പാക്കുന്നത്.
ഈ സംരംഭം തൊഴില്‍ മൊബിലിറ്റി അനുവദിക്കുകയും എക്സിറ്റ്, റീ-എന്‍ട്രി വിസ പ്രശ്നങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കേസുകളുടെ എണ്ണം കുറയ്ക്കാനും പുതിയ പദ്ധതി സഹായകരമാകും.