സിന്ധുമോൾ. ആർ
ഹൈദരാബാദ്: കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ തുറന്ന് അദ്ധ്യയനമാരംഭിച്ചതോടെ ആന്ധ്രയില്‍ വീണ്ടും പ്രതിസന്ധി. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൊറോണ വ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്.
എട്ട് മാസങ്ങള്‍ക്ക് ശേഷം ഈ മാസം രണ്ടിനാണ് ആന്ധ്രയില്‍ സ്‌കൂളുകള്‍ തുറന്നത്. സ്‌കൂള്‍ തുറന്ന രണ്ടാം തീയതി തന്നെ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നാലെ പ്രകാശം ജില്ലയിലുള്ള നാല് ജില്ലാ പരിഷത് സ്‌കൂളുകളിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വൈറസ് ബാധ കണ്ടെത്തി. പ്രകാശം ജില്ലയിലെ ഹനുമന്‍തുനിപാഡു മേഖലയിലുള്ള ഗൊല്ലപല്ലി സ്‌കൂളിലെ പ്രധാനാധ്യാപകനും രോഗവ്യാപനം ഉണ്ടായി .
ചിറ്റൂര്‍ ജില്ലയില്‍ 159 അദ്ധ്യാപകരുടേയും ഒന്‍പത് വിദ്യാര്‍ത്ഥികളുടേയും പരിശോധനാ ഫലവും പോസിറ്റീവായി. കിഴക്കന്‍ യാദവല്ലിയിലെ കാമവരപുകോട്ടയിലുള്ള സ്‌കൂളിലെ എട്ട് വിദ്യാര്‍ത്ഥികള്‍ക്കും വിഴിനഗരം ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും വൈറസ് ബാധ കണ്ടെത്തി. വിദ്യാഭ്യാസ കമ്മീഷണര്‍ സ്ഥലത്തെത്തി രോഗബാധ കണ്ടെത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
പരിശോധനയില്‍ നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ ക്ലാസുകള്‍ എടുക്കാന്‍ അനുവദിക്കൂ എന്ന് അധികൃതര്‍ പറഞ്ഞു. സ്‌കൂളുകള്‍ ദിവസവും അണുവിമുക്തമാക്കാനും സാമൂഹിക അകലം കൃത്യമായും കര്‍ശനമായും പാലിച്ച് ക്ലാസുകള്‍ തുടരാനും നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകള്‍ തുറന്നെങ്കിലും കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരുന്നു. അതേ സമയം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ഈ മാസം പതിനൊന്നിന് അദ്ധ്യയനം ആരംഭിക്കുമെന്നാണ് സൂചന. കേരളവും കര്‍ണ്ണാടകയും ഇതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല.