റഷ്യന്‍ കോവിഡ് വാക്സിനായ സ്‌പുട്‌നിക് വി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഇന്ത്യയിലെത്തിക്കും
സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: റഷ്യന്‍ കോവിഡ് വാക്സിനായ സ്‌പുട്‌നിക് വി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഇന്ത്യയിലെത്തിക്കും. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വാക്സിന്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. സ്‌പുട്‌നിക് വലിയ രീതിയില്‍ ഫലപ്രദമാണെന്ന് റഷ്യയിലെ നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ എപ്പിഡെമോളജി ആന്‍റ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും നവംബര്‍ 11ന് അറിയിച്ചു. വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അംഗീകാരം ലഭിച്ചെങ്കിലും ബെലാറസ്, യുഎഇ, വെനിസ്വല തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയില്‍ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും നടക്കും.
ആഗോളതലത്തില്‍ നടത്തിയ 250ലധികം ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ദീര്‍ഘകാല പാര്‍ശ്വഫലങ്ങളില്ലാതെയും സുരക്ഷിതവും ഫലപ്രദവുമായ വാക്സിനാണ് സ്‌പുട്‌നിക് വി എന്നാണ് കണ്ടെത്തല്‍. റഷ്യയില്‍ 40,000 പേരിലാണ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.