ഡൽഹി: ബ്രിട്ടിഷ് മരുന്ന് നിർമ്മാതാക്കളായ അസ്ട്രസെനക ഓക്സ്ഫോഡ് സർവകലാശാലയുമായി സഹകരിച്ച് നിർമിച്ചിരിക്കുന്ന വാക്സിൻ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് ഏറെ അനുയോജ്യമാകുമെന്ന് വിലയിരുത്തൽ.
1.4 ദശലക്ഷം ആളുകളുടെ മരണത്തിന് കാരണമാവുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ ഉൾപ്പെടെ ഗുരതരമായി ബാധിക്കുകയും ചെയ്ത കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഒരു പുതിയ വഴിത്തിരിവാണ് ഓക്സ്ഫോഡ് വാക്സിന്റെ പ്രാഥമിക ക്രിനിക്കൽ ട്രയൽ ഫലങ്ങൾ.
വാക്സിന് 90 ശതമാനം ഫലപ്രാപ്തിയാണ് കമ്പനി അവകാശപ്പെടുന്നത്. കോവിഡിനെതിരെ ലോകമെമ്പാടും തയാറാകുന്ന വാക്‌സിനുകളില്‍ മുന്‍നിരയിലാണ് ഓക്‌സ്ഫഡ്-അസ്ട്രസെനക വാക്‌സിന്‍ ഉള്ളത്.
യുഎസ് കമ്പനിയായ ഫൈസർ ഇൻകോർപറേറ്റഡ് ജർമ്മനിയുടെ ബയോനെടെക് എസ്ഇയുമായി ചേർന്ന് വികസിപ്പിക്കുന്ന തങ്ങളുടെ വാക്സിന് 95 ശതമാനം ഫലപ്രാതിയാണ് അവകാശപ്പെടുന്നത്. മോഡേണയുടെ വാക്സിൻ 94.5 ശതമാനവും ഫലപ്രദമാണെന്ന് കമ്പനികൾ വ്യക്തമാക്കിയിരുന്നു.
അണുബാധയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും റഷ്യയുടെ സ്പുട്നിക്-വി വാക്സിനും 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് വിശകലന ഫലങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഈ വാക്സിനുകളെക്കാൾ ശേഖരണം, വിതരണം, കൈകാര്യം ചെയ്യൽ തുടങ്ങിയവയ്ക്കെല്ലാം ഓക്സ്ഫോഡ് വാക്സിൻ കൂടുതൽ അനുയോജ്യമാണ്. വാക്സിൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയും എന്നതാണ് ഏറ്റവും അനുകൂല ഘടകം.
വാക്സിൻ ഇന്ത്യൻ ചറ്റുപാടിന് ഏറ്റവും അനുയോജ്യമാണെന്ന് ഛണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടർ ജഗത് റാം അഭിപ്രായപ്പെട്ടു. മൈനസ് 70 ° സെൽഷ്യസ് സംഭരണ ഘടന ആവശ്യമുള്ള ഫൈസർ വാക്സിനിൽ നിന്ന് വ്യത്യസ്തമായി, കോവിഷീൽഡ് രണ്ടുമുതൽ എട്ടുഡിഗ്രി സെൽഷ്യസിൽ വരെ സൂക്ഷിക്കാം.
അതിനാൽ ഗ്രാമീണ മേഖലകളിലേക്കുൾപ്പെടെ വാക്സിൽ കൊണ്ടുപോകുന്നതിനായി പ്രത്യേക ശീതീകരണ സംവിധാനങ്ങൾ ഒരുക്കേണ്ടതില്ല. വാക്സിൻ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനാകും എന്നതാണ് മറ്റൊരു പ്രധാനഘടകം. ഫൈസറിന്റെ ഒരു ഡോസ് വാക്സിന് 25–30 ഡോളർ വിലയീടാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ലഭിക്കുന്ന ഓർഡറിന് അനുസരിച്ചായിരിക്കും വില നിശ്ചയിക്കുക. ഈ നിരക്ക് പ്രകാരം ഇന്ത്യൻ വിപണിയിൽ ഇതിന് 1,854 രൂപ 2595 വരെ വിലയാകും. എന്നാൽ ഓക്സ്ഫോഡ് വാക്സിന്റെ രണ്ട് ഡോസുകൾ 500–600 രൂപയോ അതിൽ താഴെയോ വിലയ്ക്ക് ലഭ്യമായേക്കുമെന്നാണ് സൂചന. വാക്സിൻ വലിയ തോതിൽ വാങ്ങുന്ന സർക്കരുകൾക്ക് 50 ശതമാനം വരെ വിലക്കുറവും ലഭിച്ചേക്കാം.