ആലുവ• ലഹരിമരുന്നുമായി ദമ്പതികൾ അടക്കം 3 പേർ എക്സൈസിന്റെ പിടിയിലായി. മുണ്ടക്കയം സ്വദേശി പ്രണവ് പൈലി (24), ഭാര്യ പാലക്കാട് കഞ്ചിക്കോട് സ്വദേശി കസ്തൂരി മണി (26), ഇടുക്കി നെടുങ്കണ്ടം സ്വദേശി മാൾവിൻ ജോസഫ് (23) എന്നിവർ വാഹന പരിശോധനക്കിടെയാണ് അറസ്റ്റിലായത്. 20 ഗ്രാം എംഡിഎംഎ ലഹരിമരുന്ന് കണ്ടെടുത്തു.
ഇതിനു വിപണിയിൽ ലക്ഷങ്ങൾ വിലയുണ്ടെന്ന് അസി. എക്സൈസ് കമ്മിഷണർ ടി.എസ്. ശശികുമാർ പറഞ്ഞു. ലഹരിമരുന്ന് നെടുമ്പാശേരി സ്വദേശിയിൽ നിന്നു 38,000 രൂപയ്ക്കു വാങ്ങിയതെന്നു പ്രതികൾ മൊഴി നൽകി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടത്തുന്ന നിശാ പാർട്ടികളുടെ സംഘാടകർക്കു കൈമാറാൻ കൊണ്ടുപോകുമ്പോഴാണു പിടിയിലായത്. ഇവരുടെ കാർ കസ്റ്റഡിയിൽ എടുത്തു.
മൂവർ സംഘം നേരത്തേ കൊച്ചി കടവന്ത്രയിൽ നിശാപാർട്ടി സംഘടിപ്പിച്ചിട്ടുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു. ബെംഗളൂരുവിൽ നിന്നു വാങ്ങുന്ന ലഹരിമരുന്ന് അങ്കമാലി, കാലടി പ്രദേശങ്ങൾ കേന്ദ്രികരിച്ചു വിൽപന നടത്തുന്ന ശൃംഖലയും ഇവർക്കുണ്ട്. പിടിയിലായ മാൾവിൻ ജോസഫ് സർക്കാർ ഉദ്യോഗസ്ഥനാണ്. ദേശീയ ജൂഡോ ചാംപ്യൻഷിപ്പിൽ മെഡൽ ജേതാവായ ഇയാൾ തൃശൂർ പൂങ്കുന്നം സാമൂഹിക ക്ഷേമ വകുപ്പ് ഓഫിസിൽ ക്ലാർക്ക് ആണെന്ന് എക്സൈസ് പറഞ്ഞു.