KeralaLatest

‘കല്യാണവീടുകളിൽ എച്ചിലു പെറുക്കാൻ പോയിരുന്നു ഞങ്ങൾ’; കലാഭവൻ മണിയുടെ സഹോദരൻ

“Manju”

ആത്മഹത്യയുെടെ മുനമ്പില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ആർ എൽ വി രാമകൃഷ്ണൻ, അനുഭവിച്ച ദുരിതങ്ങളും , മരണത്തെക്കുറിച്ചു മാത്രം ചിന്തിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ചും,അവഗണനകള്‍ ഒരുപാട് നല്‍കിയ ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ..

ചേട്ടൻ പറഞ്ഞിട്ടുള്ളതിലും കഠിനമായ അനുഭവങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. കല്യാണവീടുകളിലൊക്കെ എച്ചിലു പെറുക്കാൻ പോകുമായിരുന്നു ഞങ്ങൾ. ഭക്ഷണം കഴിച്ചതിനുശേഷം ആൾക്കാര്‍ കൊണ്ടിടുന്ന ഇലയിൽ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടിൽ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസം കഴിക്കുന്നത്.

അയൽപക്കത്തെ സമ്പന്നവീടുകളിൽ നിന്ന് വിേശഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരും. മുറ്റത്തേക്കു പോലും പ്രവേശനമില്ല. ഞങ്ങൾക്ക് അറിയാമായിരുന്നു ഏതു വീട്ടിലാണ് പോകാവുന്നത്, എവിെടയാണ് പോകാൻ പാടില്ലാത്തത്, ഏതൊക്കെ വീടുകളുടെ മുന്നിൽ നിന്ന് എത്ര അടി മാറിനിൽക്കണം എന്നൊക്കെ.

കുടുംബത്തിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. ഡോക്ടറാകണമെന്നു മോഹിച്ചു. പക്ഷേ, മനസ്സ് നൃത്തത്തിലായിരുന്നു. അങ്ങനെ പ്രീഡിഗ്രിക്ക് സെക്കൻഡ് ഗ്രൂപ്പ് പഠിച്ചിരുന്ന ഞാൻ അത് ഉപേക്ഷിച്ച്, തൃപ്പൂണിത്തുറ ആർ എൽവി കോളജിൽ മോഹിനിയാട്ടം ഡിപ്ലോമയ്ക്കു ചേർന്നു. ആറുവർഷം അവിടെ. മോഹിനിയാട്ടത്തിൽ പോസ്റ്റ് ഡിപ്ലോമ നേടി. പിന്നീട് ഒന്നാംറാങ്കോടെ എംഎ ബിരുദം. 2018 ൽ ഡോക്ടറേറ്റ്. മോഹിനിയാട്ടത്തിലെ ആൺസ്വാധീനത്തിലായിരുന്നു എന്റെ ഗവേഷണം. എന്റെ എല്ലാ സർട്ടിഫിക്കറ്റുകളും ചേട്ടനെയാണ് ആദ്യം കാണിച്ചിരുന്നത്. പക്ഷേ, ഡോക്ടറേറ്റ് കിട്ടിയപ്പോൾ അതു കാണാൻ മാത്രം ചേട്ടൻ ഉണ്ടായില്ല. ആദ്യം ആര്‍എല്‍വിയിലും പിന്നീട് കാലടിശ്രീശങ്കര യൂണിവേഴ്സിറ്റിയിലും താൽകാലിക അധ്യാപകനായി.

കോളജ് പഠനകാലത്തും അയിത്തം ഉണ്ടായിട്ടുണ്ട്. പല മോഹിനിയാട്ടം ക്ലാസുകളിൽ നിന്നും ശില്‍പശാലകളില്‍ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. അങ്ങനെ ജാതിവിവേചനവും ലിംഗവിവേചനവും നേരിട്ടിട്ടുണ്ട്. പക്ഷേ, അന്നൊക്കെ ചേട്ടൻ ഉണ്ടായിരുന്നതുകൊണ്ട് ഒരു താങ്ങുണ്ടായിരുന്നു. ഇന്ന് അതില്ല. അതുകൊണ്ടാണ് ആത്മഹത്യാശ്രമം വരെ ഉണ്ടായിപ്പോയത്. പലപ്പോഴും തോന്നിയിട്ടുണ്ട് ദൈവമേ… എന്തിനാണ് നീ ഞങ്ങൾ‌ക്ക് ഇത്തിരി കലാവാസന തന്നത്. അതില്ലായിരുന്നെങ്കിൽ ഞങ്ങൾ ഇപ്പോഴും ചാലക്കുടിയിൽ ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുമായിരുന്നല്ലോ എന്ന്.. ഉള്ള് നുറുങ്ങുന്ന വേദനയോടെ രാമകൃഷ്ണൻ പറഞ്ഞു നിർത്തി..

Related Articles

Back to top button