സിന്ധുമോൾ. ആർ
കാസര്‍കോട് : കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഓരോ പോളിങ് ബൂത്തിലേക്കും ഏഴുലിറ്റര്‍ സാനിറ്റൈസര്‍ നല്‍കാന്‍ തീരുമാനമായി. അഞ്ച് ലിറ്ററിന്റെ ഒരു കാന്‍, 500 മില്ലിലിറ്ററിന്റെ നാല് കുപ്പികള്‍ എന്നിവയാണ് നല്‍കുക. 18 മുഖാവരണം, 12 ജോടി കൈയുറ, ആറ് ഫെയ്‌സ് ഷീല്‍ഡ്, പി.പി.ഇ. കിറ്റ് എന്നിവയും ബൂത്തിലുണ്ടാകും. ബൂത്തുകളിലേക്കുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം തുടങ്ങിയിരിക്കുകയാണ്. 1409 ബൂത്തുകളാണ് ആകെ ജില്ലയിലുള്ളത്. പോളിങ് ബൂത്തില്‍ പ്രവേശിക്കുന്ന വോട്ടറുടെ കൈകളില്‍ പോളിങ് അസിസ്റ്റന്റ് സാനിറ്റൈസര്‍ കൊടുക്കും.
കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ പോളിങ് ബൂത്തിന് മുന്നിലെ ക്യൂവില്‍ വോട്ടര്‍മാര്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലം വേണം. ഡിസംബര്‍ 13-ന് ഉച്ചയ്ക്ക് മൂന്നുമണിക്കുശേഷം കോവിഡ് പോസിറ്റീവാകുന്നവര്‍ക്ക് ഡിസംബര്‍ 14-ന് വൈകീട്ട് അഞ്ചുമണിക്ക് ശേഷം വോട്ട് ചെയ്യാമെന്ന് കളക്ടര്‍ പറഞ്ഞു. ആ സയമം ക്യൂവിലുള്ളവരെ ടോക്കണ്‍ നല്‍കി പ്രത്യേക മുറിയിലേക്ക് മാറ്റി കോവിഡ് ബാധിച്ചവര്‍ക്ക് വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കും. ഇതിനായി അഞ്ചുമണിക്കുശേഷം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ. കിറ്റ് നല്‍കും. ഈ പി.പി.ഇ. കിറ്റുകള്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ ശേഖരിച്ച് ബന്ധപ്പെട്ട ആശുപത്രികളിലെത്തിച്ച് സംസ്കരിക്കുന്നതിനും തീരുമാനമായി.