സിന്ധുമോൾ. ആർ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. പവന് 160 രൂപ വര്‍ധിച്ച് 35,920 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4490 രൂപയുമായി. അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു നവംബര്‍ 30 തിങ്കളാഴ്ച സ്വര്‍ണ വ്യാപാരം നടന്നത്. 35760 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പവന് 36000ത്തില്‍ വില എത്തിയിട്ടില്ലെങ്കിലും ഉയര്‍ന്ന വിലയിലേക്കുള്ള ഒരു ചാഞ്ചാട്ടമായിട്ടാണ് വിപണിയിലെ വിദഗ്ധര്‍ ഈ വര്‍ധനവിനെയും കാണുന്നത്.
നവംബറില്‍ സ്വര്‍ണം പവന് 39000 ത്തിനടുത്തു വരെ പോയിരുന്നു. നവംബര്‍ ഒമ്പതിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. 38880 രൂപയായിരുന്നു അത്. 2016 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവ് നേരിട്ടത് നവംബര്‍ മാസത്തിലായിരുന്നു. നവംബര്‍ മാസം മാത്രം സ്വര്‍ണവിലയില്‍ 3000 രൂപയുടെ കുറവാണുണ്ടായത്.
ഇന്ത്യന്‍ വിപണികളിലും ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. എംസിഎക്സില്‍ ഫെബ്രുവരി സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.3 ശതമാനം ഉയര്‍ന്ന് 48,070 രൂപയിലെത്തി. വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. വെള്ളി ഫ്യൂച്ചറുകള്‍ 1.2 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 60,977 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചേഴ്‌സ് 0.4 ശതമാനം ഇടിഞ്ഞപ്പോള്‍ വെള്ളി 0.2 ശതമാനം താഴ്ന്നിരുന്നു. ആഗോള വിപണികളിലും സ്വര്‍ണം മേലേയ്ക്ക് തന്നെ
ചൊവ്വാഴ്ച സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,778.76 ഡോളറിലെത്തി. ഡോളര്‍ സൂചിക 0.05% ഇടിഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.2 ശതമാനം ഉയര്‍ന്ന് 22.64 ഡോളറിലെത്തി. പ്ലാറ്റിനം 0.4 ശതമാനം ഉയര്‍ന്ന് 968.78 ഡോളറിലും പല്ലേഡിയം 0.1 ശതമാനം ഇടിഞ്ഞ് 2,370.63 ഡോളറിലുമെത്തി. ഏഷ്യന്‍ ഓഹരികളും യുഎസ് ഫ്യൂച്ചറുകളും ഇന്ന് ഉയര്‍ന്ന വ്യാപാരം നടത്തി.