ന്യൂഡൽഹി : രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷന്റെയും എല്ലാ ഭാഗത്തും എത്രയും വേഗം സിസിടിവി ക്യാമറ സ്ഥാപിക്കാൻ സുപ്രീം കോടതി നിർദേശം. സിബിഐ, ഇഡി, എൻഐഎ, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ എന്നിവയുൾപ്പെടെ അറസ്റ്റിനും ചോദ്യം ചെയ്യലിനും അധികാരമുള്ള എല്ലാ ഏജൻസികളുടെയും ഓഫിസുകളിലും ക്യാമറ സ്ഥാപിക്കണം. ദൃശ്യം മാത്രമല്ല, ശബ്ദവും പകർത്താവുന്നതും രാത്രിദൃശ്യങ്ങൾ വ്യക്തമായി ലഭ്യമാകുന്നതുമായ റിക്കോർഡിങ് സംവിധാനമാണ് വേണ്ടത്. റിക്കോർഡിങ് 18 മാസമെങ്കിലും ശേഖരിച്ചുവയ്ക്കാൻ സാധിക്കണം.
കസ്റ്റഡി പീഡനങ്ങളും മരണങ്ങളും സംബന്ധിച്ച പരാതികൾ പരിഗണിക്കാൻ എല്ലാ ജില്ലയിലും മനുഷ്യാവകാശ കോടതി സ്ഥാപിക്കണമെന്നും ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, കെ.എം. ജോസഫ്, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
പൊലീസ് സ്റ്റേഷന്റെ പ്രവേശന കവാടങ്ങൾ, പിൻവശം, ലോക്കപ്പ്, ഇടനാഴി, വരാന്ത, ഒൗട്ട്‌ഹൗസ്, റിസപ്ഷൻ, പരിസരം, ശുചിമുറിയുടെ പുറംഭാഗം, ഇൻസ്പെക്ടറുടെ മുറി തുടങ്ങി എല്ലാ ഭാഗത്തും ക്യാമറ വേണമെന്ന് സുപ്രീംകോടതി എടുത്തുപറഞ്ഞു.