സിന്ധുമോൾ. ആർ
ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 10 ന് തറക്കല്ലിടും. 970 കോടി രൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിന്റെ നിര്‍മ്മാണം 2022 ഒക്ടോബറോടെ പൂര്‍ത്തിയാക്കാനാണ് ആലോചനയുള്ളത്.
ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരം 90 വര്‍ഷം പഴക്കം ചെന്നതാണ്. ഇതിനോട് ചേര്‍ന്ന് മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകളടക്കം ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടം പണിയാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി ഭൂമി പൂജയും നടത്തുന്നതാണ്. പുതിയ കെട്ടിടത്തിന്റെ ലോക്‌സഭ ചേംബറില്‍ 888 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കുന്നതാണ്. പുതിയ മന്ദിരത്തില്‍ രാജ്യസഭയില്‍ 384 പേര്‍ക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ അംഗ സംഖ്യ ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ തീരുമാനം.
നിലവില്‍ ലോക്സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണ് നിലകൊള്ളുന്നത്. നിലവിലെ പാര്‍ലമെന്റ് കെട്ടിടം ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ചതാണ്. 1921 ഫെബ്രുവരി 12നാണ് ഇതിന്റെ തറക്കല്ലിട്ടത്. 83 ലക്ഷം രൂപ ചെലവില്‍ ആറ് വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയുണ്ടായത്. 1927 ജനുവരി 18 ന് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് ഇര്‍വിനാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായത്. പുതിയ കെട്ടിടം ടാറ്റ പ്രൊജക്‌ട്സ് ലിമിറ്റഡാണ് നിര്‍മ്മിക്കുന്നത്. 861.90 കോടി രൂപയ്ക്കാണ് കെട്ടിടം നിര്‍മ്മിക്കാനുള്ള കരാര്‍ ടാറ്റ നേടിയിരിക്കുന്നത്.