അമേരിക്കയ്ക്കുശേഷം ചന്ദ്രനില്‍ കൊടി നാട്ടിയ രണ്ടാമത്തെ രാജ്യമായി ചൈന
സിന്ധുമോൾ. ആർ
ബെയ്ജിംഗ്: അമേരിക്കയ്ക്കു ശേഷം ചന്ദ്രനില്‍ കൊടി നാട്ടിയ രണ്ടാമത്തെ രാജ്യമായി ചൈന. വെള്ളിയാഴ്ച ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ (സി. എസ്. എന്‍. എ) ചന്ദ്രോപരിതലത്തില്‍ നാട്ടിയിരിക്കുന്ന ചൈനീസ് പതാകയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു.
ചന്ദ്രനില്‍ നിന്നുള്ള സാമ്ബിളുകള്‍ ശേഖരിക്കാനുള്ള ദൗത്യത്തില്‍ മുന്‍ കൂട്ടി നിശ്ചയിച്ചതിനും ഒരു ദിവസം മുന്നേയാണ് ചൈനയുടെ ചാങ് -5 ചന്ദ്ര വാഹനം ചാന്ദ്രനിലെ പാറകളുടെയും മണ്ണിന്റെയും സാമ്പിളുകള്‍ ശേഖരിച്ചത്. ഇതിന് ശേഷമാണ് ചൈന പതാക നാട്ടിയത്. 1970 കള്‍ക്ക് ശേഷം ആദ്യമായാണ് ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ഭൂമിയില്‍ എത്തിക്കുന്നത്.
1969 ല്‍ അപ്പോളോ ദൗത്യത്തിലാണ് അമേരിക്ക ആദ്യമായി ചന്ദ്രനില്‍ പാതാക നാട്ടിയത്. 1969 മുതല്‍ 1972 വരെ ആറ് ബഹിരാകാശ പേടകങ്ങളിലായി 12 ബഹിരാകാശയാത്രികരെ ചന്ദ്രനിലിറക്കിയ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി 382 കിലോഗ്രാം പാറകളും മണ്ണും ചന്ദ്രനില്‍ നിന്ന് ഭൂമിയിലെത്തിച്ചിരുന്നു.
നവംബര്‍ 23 ന് വിക്ഷേപിച്ച ചൈനീസ് ബഹിരാകാശ പേടകം ചൊവ്വാഴ്ചയാണ് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്തത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയ മൂന്നാമത്തെ ബഹിരാകാശ പേടകമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ലാന്‍ഡറിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള ഡ്രില്ലര്‍ ഉപയോഗിച്ച് ചന്ദ്രോപരിതലം കുഴിച്ചാണ് സാമ്പിളുകള്‍ ശേഖരിച്ചത്.