സിന്ധുമോൾ. ആർ
കര്‍ഷക പ്രക്ഷോഭത്തില്‍ ഇന്ന് നിര്‍ണായക ദിനം. കേന്ദ്രസര്‍ക്കാര്‍ രാവിലെ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ ഉച്ചയ്ക്ക് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. കേന്ദ്രസര്‍ക്കാരുമായി കര്‍ഷക സംഘടനകള്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച റദ്ദാക്കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഇന്നലെ രാത്രി നടന്ന ചര്‍ച്ചയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറച്ചു നിന്നു.
പതിമൂന്ന് കര്‍ഷക നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാത്രി വൈകിയും നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ അമിത് ഷാ ഉറച്ചുനിന്നപ്പോള്‍, നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടന നേതാക്കളും അറിയിച്ചു. ഇതോടെ, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ രേഖാമൂലം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൈമാറാമെന്ന് അമിത് ഷാ വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നും, കൂടുതല്‍ ഭേദഗതികള്‍ വേണമെങ്കില്‍ പരിഗണിക്കാമെന്നും അറിയിച്ചു. സമാധാനപരമായി പ്രക്ഷോഭം നയിക്കുന്ന നേതാക്കളെ അഭിനന്ദിക്കുകയൂം ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് സിംഗുവിലെ പ്രക്ഷോഭ സ്ഥലത്ത് കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. നിയമത്തില്‍ കൂടുതല്‍ ഭേദഗതികളും, ചില ഉറപ്പുകളും കേന്ദ്രം നല്‍കുമെന്നാണ് സൂചന.