കേന്ദ്രസര്‍ക്കാര്‍ ഉത്തേജന പാക്കേജില്‍ നിന്ന് പത്തു ശതമാനം തുകപോലും വിതരണം ചെയ്തിട്ടില്ലെന്ന് വിവരാവകാശരേഖ:
മുംബൈ: കോവിഡ് മഹാമാരിമൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജിൽ നിന്ന് പത്തു ശതമാനം തുകപോലും വിതരണം ചെയ്തിട്ടില്ലെന്ന് വിവരാവകാശരേഖ. ലോക്ക്ഡൗണിനിടെ എട്ടുമാസം മുമ്പാണ് ധനമന്ത്രി നിർമലാ സീതാരാമൻ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്.
ഇതുവരെ പദ്ധതിയിൽ നിന്ന് എത്രതുക അനുവദിച്ചു എന്നറിയിക്കണമെന്നാവശ്യപ്പെട്ട് പുനെയിൽനിന്നുള്ള വ്യവസായി പ്രഫുൽ സർദയാണ് വിവരാവകാശ അപേക്ഷനൽകിയത്. ഓരോ വകുപ്പിൽനിന്ന് അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തുകയുടെ വിശദാംശങ്ങൾ അറിയിക്കണമെന്നായിരുന്നു ആവശ്യം.
പാക്കേജിന്റെ ഭാഗമായി ആത്മനിർഭർ അഭിയാനിൽപ്പെടുത്തി മൂന്നുലക്ഷം കോടി രൂപയുടെ അടിയന്തരവായ്പ അനുവദിച്ചു എന്നാണ് ധനമന്ത്രാലയത്തിൻറെ മറുപടിയിൽ പറയുന്നത്. വിവിധ സംസ്ഥാനങ്ങൾക്ക് ഇതിൽനിന്ന് 1.20 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത് അതായത് 130 കോടി ഇന്ത്യക്കാരിൽ ഒരാൾക്ക് എട്ടു രൂപ വെച്ച്. അതും തിരിച്ചടയ്ക്കേണ്ട വായ്പയാണ്.
20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മൂന്നുലക്ഷം കോടി രൂപ മാത്രം അനുവദിച്ചിരിക്കേ ബാക്കി 17 ലക്ഷം കോടി രൂപ എന്തുചെയ്തുവെന്നതിന് മറുപടി കാത്തിരുന്ന് കാണേണ്ടി വരും.