സിന്ധുമോൾ. ആർ
തിരുവനന്തപുരം: എസ്.എസ്.എല്‍.സി., പ്ലസ് ടു ക്ലാസുകളില്‍ പരീക്ഷയ്ക്കു മുന്‍പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കും. ഇത് സംബന്ധിച്ച തീരുമാനം പരിഗണനയിലുണ്ടെന്ന് (ക്യു.ഐ.പി.) യോഗത്തില്‍ അറിയിച്ചു. ഒഴിവാക്കുന്ന പാഠഭാഗങ്ങള്‍ വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും. ഇതില്‍ ഉചിതമായതു തിരഞ്ഞെടുക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി.
അടുത്തമാസം മുതല്‍ കുട്ടികള്‍ സ്‌കൂളില്‍ എത്തിത്തുടങ്ങുന്നതോടെ ഓരോ കുട്ടിയുമായും വ്യക്തിപരമായി അദ്ധ്യാപകര്‍ ഇടപെടുകയും പാഠഭാഗങ്ങളില്‍ അവര്‍ക്കുള്ള ധാരണ വിലയിരുത്തുകയും വേണം.ശേഷമാവും അന്തിമതീരുമാനം. മറ്റു ക്ലാസുകള്‍ തുടങ്ങുന്നതും അവരുടെ പരീക്ഷ സംബന്ധിച്ചും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍ ക്യു.ഐ.പി. യോഗം ചര്‍ച്ചചെയ്തില്ല. ഡി.എല്‍.എഡിന്റെ പ്രവേശനം ഉടന്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷാ നടത്തിപ്പിന് മാര്‍ഗനിര്‍ദ്ദേശം രൂപവത്കരിക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി.
എങ്കിലും മാര്‍ച്ചില്‍ത്തന്നെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ നടത്താനുള്ള തീരുമാനത്തില്‍ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്ക അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് ജനുവരിയില്‍ ക്ലാസ് തുടങ്ങുകയും പരീക്ഷ നീട്ടിവെക്കുകയും വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അവധിക്കാലം ഉപേക്ഷിച്ച് തുടര്‍ന്നുള്ള മാസങ്ങളില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കായി സജ്ജരാക്കാം. ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ പറയുന്നത്ര കാര്യക്ഷമമായി നടന്നിട്ടില്ല. ആദ്യഘട്ടത്തിലുണ്ടായിരുന്ന പ്രാധാന്യം ഇപ്പോള്‍ ക്ലാസുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കുന്നില്ലെന്നും അദ്ധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.ഹയര്‍സെക്കന്‍ഡറിയിലും മറ്റും രണ്ടാം ടേമില്‍ പഠിപ്പിച്ചുതീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ശാസ്ത്രവിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസുകളെക്കുറിച്ച് ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. ഭാഷാവിഷയങ്ങളിലടക്കം പലതിലും പാഠഭാഗങ്ങള്‍ തൊട്ടിട്ടുപോലുമില്ലെന്നും അദ്ധ്യാപകര്‍ പറയുന്നു. എന്നാല്‍ അദ്ധ്യാപകരെ ക്രമീകരിക്കേണ്ട ഉത്തരവാദിത്തം സ്‌കൂളുകള്‍ക്കാണ്.ഒരാഴ്ച പകുതിപ്പേര്‍, തൊട്ടടുത്തയാഴ്ച ബാക്കിയുള്ളവര്‍ എന്ന രീതിയിലോ, പകുതിപ്പേര്‍വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ എന്ന രീതിയിലോ അദ്ധ്യാപകരെ സ്‌കൂളുകള്‍ക്കു ക്രമീകരിക്കാം.