അതിർത്തി സ്ഥിതി വിലയിരുത്താൻ കരസേനാ മേധാവി കശ്മീരിൽ
ന്യൂഡൽഹി: നിയന്ത്രണരേഖയിൽ ഇന്ത്യ മുൻകൈ എടുത്തുള്ള വെടിനിർത്തൽ നടപ്പിൽ വന്നിട്ട് 100 ദിവസം തികഞ്ഞു. ജമ്മുകശ്മീർ മേഖലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കരസേനാ മേധാവി ജനറൽ എം.എം.നരവാനേ ശ്രീനഗറിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിൽ അതിർത്തിയിലെ സുരക്ഷ, ഭീകരർക്കെതിരായ റെയ്ഡ് തുടങ്ങിവയുടെ പുരോഗതി വിലയിരുത്തും.
ജനറൽ നരവാനേ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജമ്മുകശ്മീരിലെത്തി. അതിർത്തി യിലെ വെടിനിർത്തൽ കരാറിന്റെ നിലവിലെ അവസ്ഥ അദ്ദേഹം വിലയിരുത്തും. 15-ാം കോറിന്റെ കമാന്റർമാർക്കൊപ്പം നിയന്ത്രണരേഖയിൽ സന്ദർശനം നടത്തും. ഒപ്പം ഭീകരർക്കെതിരായി നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങളും വിലയിരുത്തും.’
ഫെബ്രുവരി അവസാന ആഴ്ചയാണ് ഇന്ത്യയും പാകിസ്താനും സംയുക്തമായി വെടിനിർത്തൽ തീരുമാനിച്ചത്. രണ്ടു സൈന്യത്തിന്റേയും സൈനിക മേധാവികൾ ഒരുമിച്ചെടുത്ത തീരുമാനമാണ് 100-ാം ദിവസത്തിലേക്ക് മറ്റ് അനിഷ്ടസംഭവങ്ങളില്ലാതെ കടന്നിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വെടിനിർത്തൽ തീരുമാനമെടുക്കാൻ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു.