കൊവിഡ് കണക്കില്‍ ഇന്ത്യയെ പിന്തളളി ഇന്തോനേഷ്യ
ജക്കാര്‍ത്ത: പ്രതിദിന കൊവിഡ് കണക്കില്‍ ഇന്ത്യയെ പിന്നിലാക്കിയിരിക്കുകയാണ് ഇന്തോനേഷ്യ. ഏഷ്യയിലെ വൈറസ് അതിവേഗ വ്യാപനകേന്ദ്രമായിരിക്കുകയാണ് ഈ ദ്വീപ് രാജ്യം. അതിവേഗം പടരുന്ന ഡെല്‍റ്റാ വകഭേദമാണ് ഇന്തോനേഷ്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്തോനേഷ്യയില്‍ 40,000ലധികം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ച 47,899 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഒരു മാസം മുന്‍പ് ഇത് പ്രതിദിനം 10,000ല്‍ താഴെയായിരുന്നു. ഇന്തോനേഷ്യയിലെ പ്രധാന ടൂറിസം കേന്ദ്രമായ ജാവയിലും ശക്തമായ രോഗവ്യാപനമാണ്. ഇവിടെ ചികിത്സയും ഓക്‌സിജന്‍ ലഭ്യതയും കുറഞ്ഞുവരുന്നതായാണ് വിവരം. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി 907 മരണങ്ങളാണ് ഇന്തോനേഷ്യയില്‍ ശരാശരി ഉണ്ടാകുന്നത്. കഴിഞ്ഞമാസങ്ങളില്‍ ഇത് 181 മാത്രമായിരുന്നു. ഇന്ത്യയില്‍ ആ സമയം പ്രതിദിന മരണം 1072 ആയിരുന്നു.
അമേരിക്കയിലും ബ്രിട്ടണിലും ജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങുമ്ബോള്‍ വികസ്വര രാജ്യങ്ങളില്‍ കൊവിഡ് നാശം വിതയ്‌ക്കുന്ന കാഴ്‌ചയാണുളളത്. പ്രത്യേകിച്ച് ഡെല്‍റ്റാ വകഭേദം കണ്ടെത്തിയ നാടുകളില്‍. വികസിത രാജ്യങ്ങളില്‍ കൂടുതലും വികസ്വര രാജ്യങ്ങളില്‍ കുറച്ചും വാക്‌സിന്‍ വിതരണം ചെയ്യുന്നതിന്റെ ഫലമാണ് ഇന്തോനേഷ്യ പോലുളള രാജ്യങ്ങളില്‍ അനുഭവപ്പെടുന്ന കൊവിഡ് വ്യാപനമെന്നാണ് ലോകാരോഗ്യ സംഘടന മുന്‍പ് സൂചിപ്പിച്ചത്.
ഇന്തോനേഷ്യയില്‍ 10 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാനായിട്ടുളളൂ. ജനസംഖ്യയില്‍ ഏറെ മുന്നിലുളള ഇന്ത്യയില്‍ 14 ശതമാനം വാക്‌സിന്‍ നല്‍കി. യൂറോപ്പില്‍ 46 ശതമാനവും അമേരിക്കയില്‍ 52 ശതമാനവും പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്‌തു.
ഇന്തോനേഷ്യയില്‍ കൊവിഡ് പരിശോധനാ നിരക്ക് 27 ശതമാനമാണ്. ഇന്ത്യയില്‍ ഇത് 2 ശതമാനമാണ്. കൂടുതല്‍ രോഗം ബാധിച്ചവരെയാണ് ഇന്തോനേഷ്യയില്‍ പരിശോധിക്കുന്നത്. ഇരു രാജ്യങ്ങളും കൊവിഡ് കേസുകള്‍ കുറച്ചുകാണിക്കുന്നതായാണ് വിദഗ്ദ്ധരുടെ അഭിപ്രായം.