തലസ്ഥാനത്ത് ലക്ഷങ്ങളുടെ കളളനോട്ടുമായി ചാരിറ്റി പ്രവര്ത്തകന് ആഷിഖ് തോന്നയ്ക്കല്‍ പിടിയിൽ
സിന്ധുമോൾ. ആർ
പോത്തന്‍കോട്: ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെയും വര്‍ക്കല പൊലീസിന്റെയും നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍ കള്ളനോട്ടടി സംഘം പിടിയിലായി. പരിശോധന തുടരുകയാണെന്നും നിരീക്ഷണത്തിലുള്ള ചിലര്‍ അറസ്റ്റിലാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം വര്‍ക്കല പാപനാശം ബീച്ചില്‍ കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘത്തിലെ കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് പൊലീസിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ മംഗലപുരം തോന്നയ്ക്കല്‍ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കല്‍ (35) പിടിയിലായി. ഇയാള്‍ കാട്ടായിക്കോണം നെയ്യനമൂലയില്‍ വീട് വാടകയ്ക്കെടുത്ത് ഒരു യുവതിക്കും അമ്മയ്ക്കുമൊപ്പം കഴിഞ്ഞ ഒന്നരമാസമായി താമസിക്കുകയായിരുന്നു. ഇന്നലെ ഇയാളുമായി കാട്ടായിക്കോണത്തെ വാടക വീട്ടില്‍ തെളിവെടുപ്പിനെത്തിയ വര്‍ക്കല പൊലീസ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും പിടിച്ചെടുത്തു. നോട്ടുകളുടെ കളര്‍ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും ഇവിടെയുണ്ട്. 200, 500, 2000 രൂപയുടെ കള്ളനോട്ടുകളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതായും അവര്‍ വലയിലായതായും പൊലീസ് പറഞ്ഞു