കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ഒരാള്‍ അറസ്റ്റില്‍
സിന്ധുമോൾ. ആർ
മലപ്പുറം: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഭീതി നിലനില്‍ക്കെ അന്വേഷണ ഏജന്‍സികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി സ്വര്‍ണക്കടത്ത്. വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശത്തിന് തൊട്ടുപിന്നാലെയാണ് കരിപ്പൂരില്‍ അനധികൃതമായി സ്വര്‍ണം എത്തിച്ചത്. പുലര്‍ച്ചെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 828.2 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് നിന്നുള്ള കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയുടെ വിമാനത്തില്‍ പുലര്‍ച്ചെ മൂന്നിന് കരിപ്പൂര്‍ വിമാനതാവളത്തില്‍ വന്നിറങ്ങിയ താമരശേരി സ്വദേശി മാലിക് അസ്റത് (24) ആണ് സ്വര്‍ണമിശ്രിതം കൊണ്ടുവന്നത്. കാപ്സ്യൂള്‍ രൂപത്തില്‍ നാലുപായ്ക്കറ്റുകളിലാക്കിയാണ് അസ്റത് ശരീരത്തില്‍ ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധനക്കെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതീവ സുരക്ഷയിലായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്.
കസ്റ്റംസ് അസി.കമ്മീഷണര്‍ കെ.വി. രാജന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ടുമാരായ കെ.കെ.പ്രവീണ്‍കുമാര്‍, സന്തോഷ് ജോണ്‍, ഇന്‍സ്പക്ടര്‍മാരായ എം.പ്രതീഷ്, ഇ.മുഹമ്മദ് ഫൈസല്‍, ഹെഡ് ഹവില്‍ദാര്‍ എം.സന്തോഷ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്തിയ യുവാവ് ക്യാരിയറാണെന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഇതിന് മുമ്പ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മറ്റുള്ള വിവരങ്ങളും കസ്റ്റംസ് പരിശോധിച്ചുവരികയാണ്.