തിരുവനന്തപുരം : രാജ്യത്തെമ്പാടും അനുഭവപ്പെടുന്ന വൈദ്യുതി ഡിമാന്റ് വർദ്ധന കൊണ്ടും താപ വൈദ്യുതിയുടെ കുറഞ്ഞ ഉൽപാദനം കൊണ്ടും 10.7 ജിഗാവാട്ടിന്റെ ഉൽപാദനക്കുറവ് രാജ്യത്ത് നേരിടുന്നുണ്ട്. ഇതിന്റെ ഫലമായി 14 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കേരളത്തില്‍ ഇന്നേ ദിവസം 4580 മെഗാവാട്ട് പീക്ക് സമയത്ത് (വൈകീട്ട് 6.30 മുതൽ രാത്രി 11.30 വരെ) വൈദ്യുതി ഉപഭോഗം പ്രതീക്ഷിക്കുമ്പോൾ, കേരളത്തില്‍ ലഭ്യമാകുന്ന മൈഥോൺ പവർ സ്റ്റേഷൻ (ഛാർഖണ്ഡ്) 135 മെഗാവാട്ട് ഉൽപാദനക്കുറവ് അറിയിച്ചിട്ടുണ്ട്. ആയതിനാൽ സംസ്ഥാനത്ത് 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതി കുറച്ചായിരിയ്ക്കും വൈകീട്ട് ലഭ്യമാകുക. ഇത് തരണം ചെയ്യാനായി വൈദ്യുതി ഉപഭോഗത്തില്‍ വൈകീട്ട് 6.30 മുതൽ രാത്രി 11.30 വരെ ക്രമീകരണം കെ എസ് ഇ ബി എല്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
വൈദ്യുതിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവ് രണ്ട് ദിവസത്തേക്ക് ഉണ്ടാകുന്നതിനാല്‍ വൈദ്യുതി ഉപയോഗം വൈകീട്ട് 6.30-നും 11.30-നും ഇടയിൽ കഴിവതും കുറച്ച് ഈ സാഹചര്യം തരണം ചെയ്യാന്‍ സഹകരിക്കണമെന്ന് എല്ലാ ഉപഭോക്താക്കളോടും അഭ്യര്‍ത്ഥിക്കുന്നു.
ബഹു വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി