KeralaLatestThiruvananthapuram

ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അമൃത ആശുപത്രി

“Manju”

കേരളത്തിലെ ആദ്യ ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എറണാകുളം അമൃത ആശുപത്രി. മലയാളികൾക്ക് മാത്രമല്ല ആഭ്യന്തരയുദ്ധത്തിൽ കൈകളും കാഴ്ചയും നഷ്ടമായ യമൻ പൗരന് കണ്ണുകളും കൈകളും അവയവദാനത്തിലൂടെ തിരികെകിട്ടി. റോഡപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം എഴുകോൺ സ്വദേശി അനുജിത്തിന്റെ അവയവങ്ങൾ ഏഴ് പേർക്കാണ് പുതുജീവൻ നൽകിയത്.

പാലക്കാട് കാഞ്ഞിരത്തിൽ സ്വദേശി 32 വയസുകാരിയായ ദീപിക മോൾക്ക് ഇത് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചുവരവാണ്. ചെറു കുടലുകൾ അസുഖം ബാധിച്ച് പോഷകാഹാരം സ്വാംശീകരിക്കാനാവാതെ മെലിഞ്ഞൊട്ടിയ ദീപികയ്ക്ക് ദൈവത്തെപ്പോലെയാണ് അനുജിത്തും കുടുംബവും. ചെറുകുടൽ സ്വീകരിച്ച ദീപിക തിരിച്ചു കിട്ടിയ ജീവനുമായി രണ്ടു കുട്ടികളെ വളർന്ന് വലുതാകുന്നത് സ്വപ്നം കാണുകയാണ്.

മഴ പോലെ ബോംബുകൾ വർഷിക്കപ്പെട്ട യെമനിൽ നിന്ന് കൈകളും കാഴ്ചയും നഷ്ടപ്പെട്ടാണ് ഇസ്ലാം അഹമ്മദ് അമൃത ആശുപത്രിയിൽ എത്തിയത്. 40 പേരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ തീവ്ര പരിശ്രമത്തിനു അനുജിത്തിന്റെ കുടുംബത്തിനും കൈകൾ ഉയർത്തി നന്ദി പറയുകയാണ് 24 കാരനായ യുവാവ്. അമൃത ആശുപത്രിയുടെ സേവനം രാജ്യത്തിന് അപ്പുറം ലോകത്തിനുതന്നെ സൗഖ്യം പകരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.

എറണാകുളം എംപി ഹൈബി ഈഡൻ, ആരോഗ്യമന്ത്രി കെകെ ശൈലജ, അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ പ്രേം നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പത്തുവർഷം മുമ്പ് റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടു പുസ്തകസഞ്ചി വീശി ട്രെയിൻ നിർത്തി അപകടം ഒഴിവാക്കിയ അനുജിത്ത് മരണത്തിനപ്പുറം ഇന്നും ഏഴ് മനുഷ്യരിലൂടെ ജീവിക്കുകയാണ്.

Related Articles

Back to top button