സിന്ധുമോൾ. ആർ
കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള എട്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കും. വിജ്ഞാന്‍ ഭവനില്‍ ഇന്ന് ഉച്ചയ്ക്കു രണ്ട് മണിക്കാണ് ചര്‍ച്ച. മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങളും പിന്‍വലിക്കുന്ന കാര്യത്തില്‍ ആദ്യം ചര്‍ച്ച വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിയമം നടപ്പിലാക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന പുതിയ ഫോര്‍മുല കേന്ദ്ര സര്‍ക്കാര്‍ ഇന്ന് മുന്നോട്ട് വെക്കും.
നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍, രാജ്യതലസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കര്‍ഷകരുടെ മുന്നറിയിപ്പ്. ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ കര്‍ഷകരുടെ സമരം 44 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് സര്‍ക്കാരുമായുള്ള എട്ടാം വട്ട ചര്‍ച്ച.
മൂന്ന് കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങളും പിന്‍വലിക്കുന്ന കാര്യം ചര്‍ച്ചയുടെ ആദ്യ അജണ്ടയാക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ യോഗത്തില്‍ മുന്നോട്ട് വെക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് കര്‍ഷക സംഘടന നേതാക്കള്‍ പറയുന്നു.