മോസ്കോ: സ്വപ്നങ്ങളെ നിയന്ത്രിക്കാൻ തലച്ചോറില്‍ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മിഖായേല്‍ റഡുഗ എന്ന റഷ്യക്കാരനാണ് തലയില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയത്. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രക്ത നഷ്ടവും തലച്ചോറില്‍ ഏറ്റ ക്ഷതവുമാണ് അവസ്ഥ ഗുരുതരമാക്കിയത്.
ന്യൂറോ സര്‍ജൻമാര്‍ ശസ്ത്രക്രിയ നടത്തുന്ന വീഡിയോകള്‍ യൂട്യൂബില്‍ കണ്ടശേഷമായിരുന്നു സ്വയം ശസ്ത്രക്രിയ നടത്തിയത്. ഇതിനായി ശക്തിയേറിയ ഡ്രില്ലിംഗ് മെഷീൻ വാങ്ങി. ഇതുപയോഗിച്ച് തലയോട്ടിയില്‍ ദ്വാരമുണ്ടാക്കിയാണ് മൈക്രോചിപ്പ് ഘടിപ്പിക്കാൻ ശ്രമിച്ചത്. സ്വപ്നങ്ങളെ നിയന്ത്രിക്കുകയും സ്വപ്നങ്ങള്‍ കാണുമ്ബോള്‍ തലച്ചോറില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുകയുമായിരുന്നു മിഖായേല്‍ റഡുഗയുടെ ലക്ഷ്യം. മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാൻ ആദ്യം ന്യൂറോ സര്‍ജൻമാരെ സമീപിക്കാനായിരുന്നു തീരുമാനിച്ചത്. പക്ഷേ, വൻ ചെലവ് വരുമെന്ന് കണ്ടതോടെ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ഓപ്പറേഷനുവേണ്ട എല്ലാം സ്വയം സജ്ജീകരിച്ചത്.
പക്ഷേ, ശസ്ത്രക്രിയ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലായി. വേദന സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. ഇതിനൊപ്പം വൻതോതില്‍ രക്തവും നഷ്ടമായി. ഇതോടെ മിഖായേല്‍ തീര്‍ത്തും അവശനായി. നാലുമണിക്കൂറോളം അബോധാവസ്ഥയിലായിരുന്ന ഇയാളെ ആരാണ് ആശുപത്രിയിലെത്തിച്ചതെന്ന് വ്യക്തമല്ല.