സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് . കേരള സര്‍ക്കാര്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തി. ക്രിമിനല്‍ നടപടിചട്ടം 482 പ്രകാരം നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടത് സുപ്രീം കോടതിയിലാണെന്നാണ് കേരളത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിമിനല്‍ നടപടി ചട്ടത്തിലെ 482 –ാം വകുപ്പ് പ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതിനാല്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ കഴിയില്ലെന്നാണ് വിവരം. ഹൈക്കോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരുമായാണ് ചര്‍ച്ച നടത്തുന്നത്. കേസന്വേഷണത്തിന്റെ തുടര്‍ നടപടികളിലേക്ക് സിബിഐ ഉടന്‍ നീങ്ങുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.