സിന്ധുമോൾ. ആർ
വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ പുനഃരന്വേഷണത്തിനായി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചു. റയില്‍വേ എസ്.പിയായ ആര്‍.നിശാന്തിനിയുടെ മേല്‍നോട്ടത്തിലുള്ള സംഘത്തില്‍ പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി എ.എസ്.രാജുവും കോഴിക്കോട് ഡി.സി.പി ഹേമലതയുമുണ്ട്.
കേസിലെ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി പുനഃരന്വേഷണം ആവശ്യമെങ്കില്‍ സര്‍ക്കാരിന് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കാമെന്ന് നിര്‍ദേശിച്ചിരുന്നു. അതിന്റെ ഭാഗമായി പുനഃരന്വേഷണം സി.ബി.ഐക്ക് വിടാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, പുനഃരന്വേഷണ അനുമതി നേടുന്നതും സി.ബി.ഐ കേസ് ഏറ്റെടുക്കുന്നതുവരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയുമാണ് പുതിയ സംഘത്തിന്റെ ദൗത്യം. ഇതിന്റെ ഭാഗമായി നാളെ പോക്സോ കോടതിയില്‍ പുനഃരന്വേഷണത്തിന് അപേക്ഷ നല്‍കുമെന്ന് എസ്.പി. നിശാന്തിനി അറിയിച്ചു.