ഛണ്ഡീഗഡ്: പതിനാറ് മാസം പ്രായമായ പെൺകുട്ടിയുടെ ബ്രെയിനിലെ ട്യൂമർ മൂക്കിലൂടെ വിജയകരമായി നീക്കം ചെയ്തു. ഇത്തരത്തിലുള്ള എൻഡോസ്കോപിക് ശസ്ത്രക്രിയയ്ക്ക് വിധയ ആകുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണീ ഒന്നരവയസുകാരി എന്നാണ് പറയപ്പെടുന്നത്.
കാഴ്ച പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരാഖണ്ഡ് സ്വദേശിയായ കുട്ടിയെ ഛണ്ഡീഗഡ് പോസ്റ്റ് ഗ്രാഡുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (PGIMER)എത്തിച്ചത് എന്നാണ് ആശുപത്രി അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
കളിചിരികളുമായി ആരോഗ്യവതിയായിരുന്ന കുഞ്ഞ് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കാഴ്ച പ്രശ്നങ്ങൾ നേരിട്ടത്. താൻ കാണിച്ച് കൊടുക്കുന്നതൊന്നും മകൾ ശ്രദ്ധിക്കുന്നില്ലെന്ന അമ്മയുടെ സംശയമാണ് കുട്ടിയെ ഡോക്ടറുടെ അടുക്കലെത്തിച്ചത്.
തുടർന്ന് നടത്തിയ സ്കാനിൽ തലയോട്ടിക്ക് താഴെയായി വലിയൊരു ട്യൂമർ കണ്ടെത്തുകയായിരുന്നു. ഒരു വയസൊക്കെ പ്രായമായ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അത് വളരെ വലിപ്പമേറിയതാണെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
ന്യൂറോ സർജറി വിഭാഗത്തിലെ ഡോ.ദണ്ഡപാണി എസ് എസ്, ഡോ.സുശാന്ത് ഇഎൻടി വിദഗ്ധ ഡോ.റിജുനിത എന്നിവരുടെ നേതൃത്തിലായിരുന്നു ശസ്ത്രക്രിയ. ഈ മാസം ആദ്യത്തോടെ നടന്ന ശസ്ത്രക്രിയ ആറുമണിക്കൂറോളം നീണ്ടു നിന്നു എന്നാണ് ആശുപത്രി പ്രസ്താവനയിൽ പറയുന്നത്.
വിജയകരമായി പൂർത്തിയാക്കിയ ശസ്ത്രക്രിയക്കൊടുവിൽ കുട്ടിയെ ഐസിയുവിലേക്ക് മാറ്റി. വളരെ വേഗം തന്നെ സുഖം പ്രാപിക്കുകയും ചെയ്തു.
ശസ്ത്രക്രിയ നടന്ന് പത്ത് ദിവസം പിന്നിടുമ്പോൾ കുട്ടിയുടെ നില വളരെ മെച്ചപ്പെട്ടുവെന്നും കാഴ്ച സങ്കീര്‍ണ്ണതകൾ ഒന്നും നിലവിലില്ലെന്നും അധികൃതർ പറയുന്നു