സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: രാജ്യത്തെ പഴക്കംചെന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. വായുമലിനീകരണവുമായി ബന്ധപ്പെട്ടാണ് എട്ട് വര്‍ഷത്തിലധികം പഴക്കമുളള വാഹനങ്ങള്‍ക്ക് ‘ഗ്രീന്‍ ടാക്സ്’ ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്. നിര്‍ദ്ദേശത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കി. കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും വ്യവസ്ഥ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുക.
പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുളള സര്‍ക്കാര്‍ വാഹനങ്ങള്‍ പിന്‍വലിച്ച് നശിപ്പിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് നടപ്പായിത്തുടങ്ങും. റോഡ് ടാക്സിന്റെ പത്ത് മുതല്‍ 25 ശതമാനം വരെ തുകയാവും ഗ്രീന്‍ ടാക്സായി ഈടാക്കുക. ഫിറ്റ്‌നസ് പുതുക്കുന്ന സമയത്ത് വാഹനം എട്ട് വര്‍ഷത്തിലധികം പഴക്കമുളളതാണെന്ന് കണ്ടെത്തിയാല്‍ നികുതി ഈടാക്കും. ഉയര്‍ന്ന വായുമലിനീകരണമുളള സ്ഥലങ്ങളില്‍ റീ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് റോഡ് നികുതിയുടെ 50 ശതമാനം വരെ നികുതിയും ഈടാക്കിയേക്കും.