KeralaLatest

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉടനെ

“Manju”

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം ഈ മാസം പകുതിയോടെ ഉണ്ടാകുമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഫെബ്രുവരി അവസാന ആഴ്ചയാകും പ്രഖ്യാപനം എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഏപ്രിലില്‍ കേരളത്തില്‍ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഉത്സവങ്ങളും പരീക്ഷകളും കാലാവസ്ഥയും എല്ലാം പരിഗണിച്ചാകും തീരുമാനം.

മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിഷന്‍ 12നു തിരുവനന്തപുരത്തെത്തും. 15 വരെ ഇവിടെ തങ്ങും. ഉദ്യോഗസ്ഥരുമായും കക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. ഇവര്‍ മടങ്ങുന്നതിനു പിന്നാലെ തിരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിക്കുമെന്നാണു സൂചന. വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടക്കാനാണ് സാധ്യത. ഏപ്രില്‍ 15നകം കേരളത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെന്നും കേരളത്തിലെ ചീഫ് ഇലക്‌ട്രല്‍ ഓഫീസറായ ടിക്കാറാം മീണ ആവശ്യപ്പെട്ടിരുന്നു.

റമദാന്‍ നോമ്പ് തുടങ്ങുന്നതിനാല്‍ ഏപ്രില്‍ 15നകം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായാണ് നടക്കുന്നത്. ബംഗാള്‍, ആസ്സാം, സംസ്ഥാനങ്ങളിലായിരിക്കും ആദ്യഘട്ടം തെരഞ്ഞെടുപ്പ്. സംസ്ഥാനം തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കടന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികളും വേഗത്തില്‍ കടക്കും. മാര്‍ച്ച്‌ അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ കേരളം പോളിംങ് ബൂത്തിലേക്ക് പോകുമെന്ന സൂചനയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തെ നല്‍കിയത്. എന്നാല്‍ അന്തിമ തീരുമാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകും എടുക്കുക.

സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട് . ആകെ 2.67 കോടി വോട്ടര്‍മാര്‍. സ്ത്രീവോട്ടര്‍മാര്‍ 1,37,79263, പുരുഷവോട്ടര്‍മാര്‍ 10295202. ട്രാന്‍സ് ജെന്‍ണ്ടര്‍ വോട്ടര്‍മാരുടെ എണ്ണം 221 ആയി. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ് 32,14943 പേര്‍. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളതും മലപ്പുറത്താണ്. 90,709 പ്രവാസി വോട്ടര്‍മാരുണ്ട്. ഇതില്‍ കൂടുതല്‍ വോട്ടര്‍മാര്‍ കോഴിക്കോടാണ്. 2.99 ലക്ഷം കന്നി വോട്ടര്‍മാരുണ്ട്. കൂടുതല്‍ പേരുള്ളത് കോഴിക്കോട്.

പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂടും. 1000 വോട്ടര്‍മാരെ മാത്രമേ ഒരു പോളിങ് സ്റ്റേഷനില്‍ അനുവദിക്കൂ എന്ന നിബന്ധന വന്നതോടെയാണിത്. 15,730 പോളിങ് സ്റ്റേഷനുകള്‍കൂടി വരുന്നതോടെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 40,771 ആയി. വോട്ടര്‍പട്ടികയില്‍ വരാത്തവര്‍ക്ക് അപേക്ഷിക്കാന്‍ ഇനിയും അവസരം ഉണ്ടെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനു 10 ദിവസം മുന്‍പുവരെ അപേക്ഷിക്കാം. അങ്ങനെ കേരളത്തില്‍ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പ്രവര്‍ത്തനമെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ എത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം വിലയിരുത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, കമ്മിഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും 15 വരെ കേരളത്തില്‍ ഉണ്ടാകും. 12നു രാത്രി തിരുവനന്തപുരത്ത് എത്തുന്ന സംഘം 13നു 10ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍, പൊലീസ് നോഡല്‍ ഓഫിസര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 11നു രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചര്‍ച്ച.

വൈകിട്ട് 3.30ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരുമായും എസ്‌പിമാരുമായും ചര്‍ച്ച നടത്തും. വൈകിട്ട് 6.30ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യനിര്‍വഹണ ഏജന്‍സികളുമായി ആശയവിനിമയം നടത്തും. 14ന് രാവിലെ 10 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായി വീണ്ടും ചര്‍ച്ച. വൈകിട്ട് 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. വൈകിട്ട് 5നു മാധ്യമപ്രവര്‍ത്തകരെ കാണും. 15നു രാവിലെ സംഘം മടങ്ങും.

Related Articles

Back to top button