India
സാമ്പത്തിക ക്രമക്കേട് കേസ്; ചന്ദ കൊച്ചാറിന് ജാമ്യം
മുംബൈ: സാമ്പത്തിക ക്രമക്കേട് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിന് ജാമ്യം. ബോണ്ടായി അഞ്ചു ലക്ഷം രൂപ കെട്ടിവെക്കണമെന്ന് മുംബൈ കോടതി ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ ചന്ദ കൊച്ചാറിന് രാജ്യം വിടാൻ കഴിയില്ല.
വീഡിയോകോൺ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്നാണ് ചന്ദ കൊച്ചാറിന് എതിരെയുള്ള കേസ്. 2019 ലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സെപ്തംബർ മാസം ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തിരുന്നു.
ചന്ദ കൊച്ചാർ സിഇഒ ആയിരുന്ന സമയത്ത് ഐസിഐസിഐ നൽകിയ മറ്റ് രണ്ടു വായ്പകളും എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. ഗുജറാത്ത് ആസ്ഥാനമായുള്ള ഫാർമ കമ്പനി സ്റ്റെർലിംഗ് ബയോടെക്, ഭൂഷൻ സ്റ്റീൽ ഗ്രൂപ്പ് എന്നിവയ്ക്ക് നൽകിയ വായ്പകളാണ് അന്വേഷണ പരിധിയിലുള്ളത്.