തേയില തൊഴിലാളികളുടെ വേതനം ഉയർത്തും; രാഹുൽ ഗാന്ധി
ഗുവാഹട്ടി : അസ്സമിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനങ്ങൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ തേയില തൊഴിലാളികളുടെ ദിവസ വേതനം ഉയർത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു രാഹുൽ.
ലോകത്തെ ഒരു ശക്തിയ്ക്കും അസ്സമിനെ ഇല്ലാതാക്കാൻ കഴിയില്ല. ആരെങ്കിലും അസ്സമിൽ വർഗ്ഗീയത പടർത്താൻ ശ്രമിച്ചാൽ കോൺഗ്രസും ജനങ്ങളും ചേർത്ത് തക്ക പാഠം പഠിപ്പിക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
അസ്സം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെയും രാഹുൽ ഗാന്ധി വിമർശിച്ചു. റിമോർട്ട് ഉണ്ടെങ്കിൽ ടെലിവിഷൻ പ്രവർത്തിക്കും. പക്ഷെ അസ്സമിൽ ഒന്നും നടക്കില്ല. സംസ്ഥാനത്തെ മുഖ്യമന്ത്രി ജനങ്ങൾക്കായി പ്രവർത്തിക്കണം. ഇവിടെയൊരു മുഖ്യമന്ത്രി നാഗ്പൂർ, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുമാണ് ഉത്തരവ് സ്വീകരിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
ജനങ്ങൾക്കായി കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ജിഎസ്ടി, നോട്ട് നിരോധനം എന്നിവ ചെറിയ ഇടത്തരം വ്യാപാരികളെ സാരമായി ബാധിച്ചു. ജിഎസ്ടിയിൽ നിന്നും ഒരു നേട്ടവും ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.