ബംഗളൂരു: അഞ്ച് ഏക്കറിലധികം ഭൂമിയുള്ളതും ഇരുചക്ര വാഹനം സ്വന്തമായി ഉള്ളതുമായ ബിപിഎൽ കാർഡുടമകൾ തങ്ങളുടെ കാർഡ് ഹാജരാക്കണമെന്ന് നിർദ്ദേശം നൽകി കർണാടക സർക്കാർ. മാർച്ച് 31 ന് മുൻപ് കാർഡുകൾ ഹാജരാക്കിയില്ലെങ്കിൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കർണാടക സിവിൽ സപ്ലൈസ് മന്ത്രി ഉമേഷ് ഖാട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ച് ഏക്കറിലധികം ഭൂമിയുള്ളതും മോട്ടോർ സൈക്കിളും ടിവിയും ഫ്രിഡ്ജും സ്വന്തമായി ഉള്ളവരുമായ ബിപിഎൽ കാർഡ് ഉടമകളാണ് കാർഡുകൾ ഹാജരാക്കേണ്ടത്. ബിപിഎൽ കാർഡ് ലഭിക്കാൻ ചില നിബന്ധനകളുണ്ട്. ഈ നിബന്ധനകൾ പാലിക്കാത്തവർക്ക് ബിപിഎൽ കാർഡിൽ തുടരാൻ അർഹതയില്ല. അർഹതയില്ലാത്തവർ കാർഡുകൾ തിരികെ നൽകണം.
വാർഷിക വരുമാനം 1.20 ലക്ഷം രൂപയിലധികം ഉള്ളവർ ബിപിഎൽ കാർഡിൽ തുടരരുത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.