ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രതിബദ്ധരാണ് ; വാട്‌സ്ആപ്പ്
ന്യൂഡൽഹി : ജനങ്ങളുടെ സ്വകാര്യതയിൽ പ്രതിബദ്ധരാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ച് വാട്‌സ്ആപ്പ്. പുതിയ സ്വകാര്യതാ നയവുമായി മുന്നോട്ട് പോകുകയാണെന്ന് അറിയിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വിശദീകരണവുമായി വാട്‌സ്ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഉപയോക്താക്കളിൽ നിന്നുള്ള വിപരീതപ്രതികരണങ്ങൾ കാരണം പുതിയ സ്വകാര്യതാ നയം മെയ് 15 ന് പുറത്തിറക്കാൻ തീരുമാനിച്ചതായും കമ്പനി അറിയിച്ചു.
സ്വകാര്യതാ നയത്തിൽ മാറ്റം വരുന്ന വിവരം ജനുവരിയിൽ വാട്സ് ആപ്പ് പരസ്യത്തിലൂടെ ഉപയോക്താക്കളെ അറിയിച്ചിരുന്നു. ഫെബ്രുവരി 8നുള്ളിൽ പുതിയ സ്വകാര്യതാ നയം അംഗീകരിക്കണമെന്നും അല്ലാത്ത പക്ഷം സേവനം തുടർന്ന് ഉപയോഗിക്കാൻ കഴിയില്ലെന്നുമായിരുന്നു വാട്സ് ആപ്പ് അറിയിച്ചിരുന്നത്.
വാട്ട്‌സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേർഡ് പാർട്ടി സേവനങ്ങളുമായും പങ്കുവെയ്ക്കുന്നത് നിർബന്ധമാക്കുന്ന പുതിയ പോളിസിയ്ക്കെതിരെ ആഗോള തലത്തിലാണ് പ്രതിഷേധം. തുടർന്ന് സ്വകാര്യതാ നയം നടപ്പാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചതായും വാട്‌സ് ആപ്പ് അറിയിച്ചിരുന്നു.