സി.കെ.നാണുവിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നു ജനതാദള്‍.എസ്
വി.എം.സുരേഷ്കുമാർ
വടകര: വടകര സീറ്റ് എല്‍ജെഡിക്ക് നീക്കി വെച്ചത് അംഗീകരിച്ച സി.കെ.നാണുവിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന വാദവുമായി അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനതാദള്‍ എസ് മണ്ഡലം കമ്മിറ്റി രംഗത്ത്.
ജനതാദള്‍ എസിന്റെ സിറ്റിംഗ് സീറ്റായ വടകര മറ്റാര്‍ക്കും വിട്ടു കൊടുക്കരുതെന്നും സി.കെ.നാണുവിനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് ജനതാദള്‍ എസ് വടകര മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വടകരയില്‍ ഇടതുപക്ഷം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളില്‍ മുന്നണിയെ വിജയത്തിലേക്ക് നയിച്ചത് സി.കെ.നാണുവായിരുന്നു. രണ്ട് തവണയും അദ്ദേഹം പരാജയപ്പെടുത്തിയ എല്‍ജെഡിക്ക് സീറ്റ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. കണ്‍വന്‍ഷന്‍ സി.കെ.നാണു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എന്‍.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.പ്രകാശന്‍, സുഗുണേഷ് കുറ്റിയില്‍, കെ.പി.പ്രമോദ്, കെ.ബാബു, വി.പി.മനോജ്, എം.ആര്‍.അനന്തന്‍, ഒ.കെ.രാജന്‍, ബിന്ദു.വി.പി, ബാബു കുണ്ട്രാങ്കണ്ടി, ബിനീഷ് വി.പി, ഖാലിദ് കെ, ഹരിദേവ് എസ്.വി, രഞ്ജിത്ത് കുമാര്‍ കെ.കെ, ലിജിന്‍ രാജ് എന്നിവര്‍ സംസാരിച്ചു.
എല്‍ജെഡിക്കു സീറ്റ് നല്‍കണമെന്നാണ് സി.കെ.നാണുവിന്റെ വ്യക്തിപരമായ അഭിപ്രായമെങ്കില്‍ പാര്‍ട്ടി തീരുമാനം അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കണമെന്നതാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.