പതാകയെ അവഹേളിച്ചു: പാക്കിസ്ഥാനെതിരെ പ്രതിഷേധവുമായി ബംഗ്ലാദേശ്
ധാക്ക: ദേശീയപതാകയെ അവഹേളിച്ച പാകിസ്താൻ ഹൈക്കമ്മീഷനെതിരെ ബംഗ്ലാദേശിൽ ശക്തമായ പ്രതിഷേധം. ധാക്കയിലെ പാക് ഹൈക്കമ്മീഷനാണ് ബംഗ്ലാദേശ് പതാകയെ ഫേസ്ബുക്കിലൂടെ അവഹേളിച്ചത്. ഹൈക്കമ്മീഷന്റെ ഔദ്യോഗിക പേജിലാണ് പാകിസ്താൻ പതാകയിലേക്ക് ബംഗ്ലാദേശ് പതാക ഇഴുകിചേർത്ത് വികലമാക്കി പോസ്റ്റ് ചെയ്തത്. വിവിധ സംഘടനകൾ വികലമായ ചിത്രം ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർത്തിയതോടെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയമാണ് പാകിസ്താൻ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. പ്രതിഷേധം ശക്തമായതോടെ പാകിസ്താൻ ഫേസ് ബുക്കിൽ നിന്നും ചിത്രം നീക്കം ചെയ്തതായി അറിയിച്ചു.
ബംഗ്ലാദേശ് മുക്തിജുദ്ദോ മാൻചാ, ഏകത്തോരേ ഘടക് ദലാൽ നിർമുൽ കമ്മിറ്റി എന്നീ സംഘടനകളാണ് പാക് അവഹേളനത്തിനെതിരെ ശക്തമായി രംഗത്ത് എത്തിയത്. ഇന്ത്യ-പാക് വിഭജനത്തിന് ശേഷവും ബംഗ്ലാദേശിനെ കിഴക്കൻ പാകിസ്താനെന്ന് മാത്രം വിശേഷിപ്പിക്കുന്ന സ്വഭാവമാണ് ഇന്നും പാകിസ്താനിലെ രാഷ്‌ട്രീയ നേതാക്കളുടെ പൊതു സ്വഭാവം. ഇസ്ലാമിക രാജ്യമെന്ന നിലയിൽ ഒന്നിച്ചുകൊണ്ട് ഇന്ത്യയെ നെടുകെ പിളർന്നുകൊണ്ടുള്ള ഭൂമിശാസ്ത്രവും രാഷ്‌ട്രീയവും മതപരവുമായ രാഷ്‌ട്രം എന്ന സ്വ്പനമാണ് ഇന്നും പാകിസ്താൻ വെച്ചുപുലർത്തുന്നതെന്നതിനുള്ള മറ്റൊരു തെളിവാണ് പതാക അവഹേളനത്തിലൂടെ തെളിയുന്നത്.
1971ൽ പാകിസ്താനിൽ നിന്ന് മുക്തിനേടാൻ ശക്തമായ യുദ്ധത്തിന് ശേഷമാണ് ബംഗ്ലാദേശിന് സാധിച്ചത്. ഇന്ത്യൻ സൈന്യമാണ് ബംഗ്ലാദേശിനെ പാകിസ്താനിൽ നിന്ന് മുക്തമാക്കി സ്വതന്ത്രരാജ്യമെന്ന നിലയിലേക്കുള്ള അവസ്ഥയിലെത്തിച്ചത്.