ന്യൂഡൽഹി: യെസ് ബാങ്കിന്റെ സീനിയർ എക്സിക്യൂട്ടീവ് ധീരജ് അഹ്ലാവത്തിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ഹരിയാന പോലീസിൽ നിന്നും കേസ് സിബിഐ ഏറ്റെടുക്കുന്നത്. ഹരിയാന പോലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഹരിയാനയിലെ വീട്ടിൽ നിന്നും പുറത്തുപോയ ധീരജിന്റെ മൃതദേഹം ഡൽഹി രോഹിണിയിലെ കനാലിൽ നിന്നും കണ്ടെത്തിയത്. ധീരജിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കോർപ്പറേറ്റ് വായ്പ്പകൾ സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ധീരജിന് ശത്രുക്കളുണ്ടായിരുന്നുവെന്നും തുടർന്ന് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം പറയുന്നു.
സഹോദരി കൈയ്യിൽ കെട്ടിയ രാഖി തിരിച്ചറിഞ്ഞാണ് മൃതദേഹം ധീരജിന്റേതാണെന്ന് ഉറപ്പുവരുത്തിയത്. കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി മനോഹർ ലാൽഖട്ടറിനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റേയും ആവശ്യം.