ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരമാക്കി കേന്ദ്രസർക്കാർ. കൊറോണ വ്യാപനത്തിനിടയിലും രാജ്യത്തെ റോഡുകളുടെ വികസനം റെക്കോഡ് വേഗത്തിലാണ് പുരോഗമിക്കുന്നത്. 2020-21 കാലഘട്ടത്തിൽ പ്രതിദിനം ശരാശരി 29.81 കിലോ മീറ്റർ റോഡുകളാണ് നിർമ്മിച്ചത്.
ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. 62.16 ലക്ഷം കിലോ മീറ്റർ റോഡാണ് ഇന്ത്യയിലുള്ളത്. ഇതിൽ 1,36,440 കിലോ മീറ്റർ ദേശീയപാതയാണ്. 1,76,818 കിലോ മീറ്റർ എക്‌സ്പ്രസ് വേയുമുണ്ട്. സംസ്ഥാന പാതകളും ജില്ല, പഞ്ചായത്ത് റോഡുകളും എല്ലാമുൾപ്പെടെ വലിയ റോഡ് ശൃംഖലയാണ് രാജ്യത്തുള്ളത്.
വ്യക്തമായ പദ്ധതികൾ പ്രകാരമാണ് കേന്ദ്രസർക്കാർ രാജ്യത്തെ റോഡുകളുടെ വികസനം ഉറപ്പുവരുത്തുന്നത്. 2021-22 കാലഘട്ടത്തിൽ 12,000 കിലോ മീറ്ററാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കൊറോണ മൂലമുണ്ടായ ലോക്ക് ഡൗണിനിടയിലും കേന്ദ്രസർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതോടെ രാജ്യത്തെ വിവിധയിടങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്നാണ് വിലയിരുത്തൽ.