IndiaKeralaLatest

യുവാവിനെ സഹോദരന്‍ അടിച്ചുകൊന്നു

“Manju”

പത്തനംതിട്ട : തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുഴി ചരിവുകാല പുത്തൻവീട്ടിൽ ജെറിൻ മരിച്ച സംഭവത്തിൽ സഹോദരൻ അറസ്റ്റിലായി. ചരിവുകാല പുത്തൻവീട്ടിൽ ജസ്റ്റിൻ സി എബി (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 5ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജസ്റ്റിന്റെ സഹോദരൻ ജെറിൻ (23) മരിച്ചത്.
കഴിഞ്ഞ മാസം 25ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നതെന്ന് പൊലീസ് പറയുന്നു. ജെറിൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ യുവതിയാകാൻ താൽപര്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ജസ്റ്റിൻ വിറക് ഉപയോഗിച്ച്‌ ജെറിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. ബോധരഹിതനായ ജെറിനെ കുളിപ്പിച്ച്‌ കിടത്തി.
തണ്ണിത്തോട് ബസ് സ്റ്റാൻഡിൽ കട നടത്തുന്ന മാതാപിതാക്കൾ വൈകിട്ട് എത്തിയപ്പോൾ ജെറിന് അപസ്മാരം വന്നതാകാമെന്ന് കരുതി ആശുപത്രിയിൽ കൊണ്ടുപോയി. കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ജെറിന്റെ തലയ്‌ക്കേറ്റ ക്ഷതത്തിന്റെ ആഘാതത്തിലാണ് മരണമെന്ന് കണ്ടതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ജെറിന്റെ തലയ്ക്ക് അടിക്കാൻ ഉപയോഗിച്ച വിറക് വീട്ടിലെ അലമാരയുടെ മുകളിൽനിന്ന് പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ ജസ്റ്റിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button