ശ്രീനഗർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അദ്ധ്യക്ഷയുമായ മെഹബൂബ മുഫ്തി ഇഡിയ്ക്ക് മുന്നിൽ ഹാജരായി. ശ്രീനഗറിൽ വച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. ഇതിനായി അഞ്ചംഗ ഇ.ഡി. ഉദ്യോഗസ്ഥർ ശ്രീനഗറിലെത്തിയിരുന്നു. ശ്രീനഗറിലെ ഓഫീസിൽ വീഡിയോ കോൺഫറൻസിംഗ് വഴിയോ നേരിട്ടോ ആയിരിക്കും ചോദ്യം ചെയ്യൽ.
കേസിൽ മാർച്ച് 15ന് ഹാജരാകാനായിരുന്നു ഇഡി നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ അന്ന് മെഹബൂബ മുഫ്തി ഹാജരായിരുന്നില്ല. ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകണമെന്നായിരുന്നു നോട്ടീസിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നീട് ഇത് മെഹബൂബ മുഫ്തിയുടെ ആവശ്യത്തെ തുടർന്ന് ശ്രീനഗറിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർ ശ്രീനഗറിലെത്തിയത്.
കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് നേതാവായ ഫറൂഖ് അബ്ദുള്ളയുടെ 12 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു എൻഫോഴ്‌സ്‌മെന്റിന്റെ നടപടി. ഒരു വർഷത്തോളമായി വീട്ടുതടങ്കലിലായിരുന്ന മെഹബൂബ മുഫ്തിയെ കഴിഞ്ഞ വർഷം അവസാനമാണ് മോചിപ്പിച്ചത്.