എടവണ്ണപ്പാറ • വാഴക്കാട് സ്വദേശിയും ജർമനിയിൽ എൻജിനീയറുമായ അഹമ്മദ് ഫവാസ്, മഞ്ചേരി ആമയൂർ സ്വദേശി റാഫിയ ഷെറിനെ മിന്നുചാർത്തുമ്പോൾ സൗഭാഗ്യം കടന്നു വരുന്നത് ബംഗാളിലെ നിർധനയായ ഏതോ യുവതിയുടെ ജീവിതത്തിലേക്കാണ്. കാരണം റാഫിയ ഷെറിൻ മെഹറായി ആവശ്യപ്പെട്ട തുക ബംഗാളിലെ ഒരു നിർധന യുവതിക്ക് വീടു നിർമിക്കാനാണ് നൽകുന്നത്.
സന്നദ്ധ സംഘടനയാണ് വീടിന്റെ ഗുണഭോക്താവിനെ തിരഞ്ഞെടുക്കുക. ബ്രിട്ടനിൽ സാമൂഹിക പ്രവർത്തകയും വിദ്യാർഥിയുമാണ് റാഫിയ ഷെറിൻ. വിവാഹത്തിന്റെ തലേ ദിവസം തന്നെ റാഫിയ അടുത്ത ബന്ധുക്കളോടൊപ്പം ബ്രിട്ടനിൽ നിന്ന് ജർമനിയിലേക്ക് പറന്നു. മറ്റു ബന്ധുക്കൾ സൂം പ്ലാറ്റ്ഫോമിൽ നാട്ടിൽ നിന്ന് ഓൺലൈനായി വിവാഹത്തിൽ പങ്കെടുത്തു. നിക്കാഹിനു നേതൃത്വം നൽകിയ ഡോ. പി.എം.എ.ഗഫൂറിന്റെ പ്രഭാഷണത്തിനിടെയാണ് മഹറായി സ്വീകരിച്ച പണം പുണ്യ പ്രവൃത്തിക്കാണെന്ന വിവരം ഇരു വീട്ടുകാരും അറിയുന്നത്.
സ്വർണാഭരണത്തോട് ഭ്രമമില്ലെന്നും മാതൃകയാവണം തന്റെ വിവാഹമെന്നും നേരത്തേ റാഫിയ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വാഴക്കാട് റിട്ട. കെഎസ്ഇബി എൻജിനീയർ അബൂബക്കറിന്റെയും റംലയുടെയും മകനാണ് അഹമ്മദ് ഫവാസ്. ആമയൂർ കുന്നുമ്മൽ ബഷീർ – ഹസീന ദമ്പതികളുടെ മകളാണ് റാഫിയ ഷെറിൻ.