ന്യൂഡൽഹി : ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ച ഹാസ്യതാരം മുനാവർ ഫറൂഖിയെ പിന്തുണച്ച് ഒരു കൂട്ടം ഇടതുപക്ഷ എഴുത്തുകാർ രംഗത്ത്. അരുന്ധതി റോയ്, കുനാൽ കർമ, പൂജ ഭട്ട്, കൽക്കി കൊച്ച്ലിൻ തുടങ്ങി നൂറ് എഴുത്തുകരാണ് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. മുനാവർ ഫറൂഖിയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എടുത്തുകളയണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഫറൂഖിയ്ക്ക് എതിരെ രജിസ്റ്റർ ചെയ്ത് കേസ് ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഫറൂഖിയുടെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ലംഘനമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ജനുവരി ഒന്നിനാണ് ബിജെപി നേതാവിന്റെ പരാതിയിൽ മുനാവർ ഫറൂഖിയെ പോലീസ് അറസ്റ്റ് ചെയ്തത്. പുതുവത്സര ദിനത്തിൽ നടത്തിയ പരിപാടിക്കിടെയാണ് പൊതുവേദിയിൽവെച്ച് ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും ഫറൂഖി അപമാനിച്ചത്. പിന്നീട് ഒരു മാസത്തിന് ശേഷം ഫെബ്രുവരി ആറിന് കോടതി ജാമ്യം അനുവദിച്ചു.