മനാമ: ഇന്ത്യയില്‍നിന്ന് വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റിവ് പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബഹ്‌റൈന്‍. ഏപ്രിൽ 27 മുതലാണ് പുതിയ നടപടി പ്രാബല്യത്തിൽ വരുന്നത് ഇന്ത്യയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കോവിഡ് പ്രതിരോധത്തിനുള്ള നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സിന്റെപുതിയ തീരുമാനം.
യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡും ഉണ്ടായിരിക്കണം.ഇതുവരെ യാത്രക്കാർ ബഹ്‌റൈനില്‍ എത്തുമ്പോൾ പി.സി.ആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയായിരുന്നു. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ആദ്യ ടെസ്റ്റും അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും 10ാം ദിവസം മൂന്നാം ടെസ്റ്റും നടത്തണം. ഇതിനുപുറമെയാണ് ഇപ്പോള്‍ അധിക നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യു.എ.ഇ വിലക്കേര്‍പ്പെടുത്തിയതോടെ യു.എ.ഇ വഴി കുറഞ്ഞ ചെലവില്‍ ബഹ്‌റൈനിലേക്ക് വരാമെന്നുള്ള യാത്രക്കാരുടെ പ്രതീക്ഷക്ക് തിരിച്ചടിയായി. 10 ദിവസത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരുന്നതെങ്കിലും കാലാവധി നീട്ടാന്‍ സാദ്ധ്യതയുണ്ട്.
അതേസമയം, കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് മുക്തരായവര്‍ക്കുംബഹ്‌റൈനില്‍ ഇറങ്ങിയ ശേഷമുള്ള കോവിഡ് ടെസ്റ്റ് വേണ്ടെന്ന് തീരുമാനിച്ചത് ആശ്വാസകരമാണ്.