ന്യൂഡല്‍ഹി: ഒന്നാംഘട്ട കൊവിഡ് വ്യാപനത്തെയും ഇപ്പോള്‍ രാജ്യത്ത് സംഭവിക്കുന്ന രണ്ടാംഘട്ട വ്യാപനത്തെയും താരതമ്യം ചെയ്‌താല്‍ ഇത്തവണ അതിവേഗ വ്യാപനമാണെന്ന് കാണാം. ഇതുമൂലം പലപ്പോഴും ഒരു കുടുംബം ഒന്നാകെ രോഗബാധയേല്‍ക്കുന്ന സംഭവങ്ങള്‍ കൂടി വരികയാണ്. ഒന്നാംഘട്ടവുമായി താരതമ്യം ചെയ്യുമ്ബോള്‍ കൂടുതല്‍ യുവാക്കള്‍ രോഗബാധിതരാകുന്നുമുണ്ട്. ഇതുമൂലം ഏറ്റവുമധികം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതും ഈ പ്രായക്കാരാണ്. ഇവരില്‍ നിന്ന് മറ്റുളളവര്‍ക്ക് രോഗം വരാനുളള സാദ്ധ്യത കൂടുതലാണ്.
എത്രയൊക്കെ ശ്രദ്ധിച്ചാലും ലക്ഷണങ്ങളില്ലാതെ രോഗബാധ ഉണ്ടാകാനിടയുണ്ട്. ഇത്തരത്തിലുളളവരാണ് ഇന്ത്യയില്‍ കൂടുതല്‍ കൊവിഡ് രോഗം പരത്തുന്നത്. 80 മുതല്‍ 85 ശതമാനം വരെ രോഗികള്‍ ലക്ഷണമില്ലാത്തവരാണ്. അടച്ചിട്ടയിടങ്ങളില്‍ സംസാരിക്കുമ്ബോള്‍ ലക്ഷണമില്ലാത്തവര്‍ അതിവേഗം രോഗം പരത്തും.
ലക്ഷണില്ലാത്ത രോഗികള്‍ കൂടിയതും പരിവര്‍ത്തനം വന്ന വൈറസുകള്‍ പലതരം ഉണ്ടായതുമാണ് കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വര്‍ദ്ധിക്കാന്‍ കാരണം. ഡല്‍ഹിയിലും പഞ്ചാബിലും കണ്ടെത്തിയ കൊവിഡ് യു.കെ വകഭേദം ആദ്യ വൈറസിനെക്കാള്‍ 50 ശതമാനം വേഗത്തിലാണ് പടരുന്നത്. ഇന്ത്യയില്‍ കണ്ടെത്തിയ മൂന്ന് വട്ടം പരിവര്‍ത്തനം വന്ന വൈറസും വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതാണ്.
രാജ്യത്ത് സര്‍ക്കാരുകള്‍ രോഗം സ്ഥിരീകരിച്ചയിടങ്ങളില്‍ മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കാനുളള പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നല്‍കിയതോടെ കൊവിഡ് പ്രതിരോധത്തില്‍ വലിയ ഇടിവ് വന്നു. ഒപ്പം കൊവിഡ് നിയന്ത്റണങ്ങളില്‍ ഇളവ് നല്‍കിയപ്പോള്‍ എല്ലാം പഴയതുപോലെയായി എന്ന രീതിയില്‍ വീടുകളില്‍ പാര്‍ട്ടിയും, ഒത്തുചേരലുകളും അടച്ചിട്ടയിടങ്ങളില്‍ യോഗങ്ങളും ആരംഭിച്ചു. ഇത് സമൂഹവ്യാപനത്തിന് ഇടയാക്കി. രോഗം സ്ഥിരീകരിച്ചവരില്‍ ലക്ഷണങ്ങളില്ലാത്തവരെയും, വലിയ അപകട സാദ്ധ്യതയുളളവയെയും അഞ്ച് മുതല്‍ പത്ത് ദിവസങ്ങള്‍ക്കിടയില്‍ പരിശോധിക്കേണ്ടതുണ്ട്. ഇവരുടെ കൊവിഡ് പരിശോധനാ ഫലം കൃത്യമായിരിക്കണം. തെറ്റായ നെഗറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കില്‍ ഇവരും സമൂഹത്തില്‍ രോഗം പരത്തും.
പരിശോധയിലും പോരായ്‌മകളുണ്ട്. പരിശോധനാ ഫലം ലഭിക്കാന്‍ താമസിക്കുന്നതും ഈ സമയത്ത് രോഗമുളളവര്‍ സമൂഹവുമായി ഇടപെടുന്നതും രോഗവ്യാപനം കൂട്ടുന്നു. ചിലര്‍ മനപൂര്‍വം കൊവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു.
കൊവിഡ് മരണനിരക്ക് പരിശോധിച്ചാല്‍ 70 വയസ് കഴിഞ്ഞവരാണ് ഏഴ് പ്രായഗ്രൂപ്പുകളില്‍ ഏറ്റവുമധികം രോഗം ബാധിച്ച് മരണമടയുന്നതെന്ന് കേന്ദ്രം പുറത്തിറക്കിയ വിവരപട്ടികയില്‍ പറയുന്നു. 70-80 വയസ് പ്രായമുളളവരും 80ന് മുകളിലുളളവരും അതീവ ഗുരുതരമായ മരണസാദ്ധ്യതയുളള വിഭാഗത്തിലാണ്. എന്നാല്‍ ഒന്നാംഘട്ടത്തെ അപേക്ഷിച്ച് യുവാക്കളിലും മരണനിരക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതിന് കാരണം ഈ വിഭാഗക്കാര്‍ കൊവിഡ് ചട്ടങ്ങള്‍ മതിയായവണ്ണം പാലിക്കാത്തതാണ്. ഇത് കാരണം പരിവര്‍ത്തനം വന്ന വൈറസ് ഇവരില്‍ ബാധിക്കുന്നു. ഇത്തരത്തില്‍ ചില വൈറസുകള്‍ പ്രതിരോധ സംവിധാനത്തെ തന്നെ മറികടക്കാന്‍ പ്രാപ്‌തിയുളളതാണ്.
നിലവില്‍ രണ്ട് വാക്‌സിനുകളാണ് കൊവിഡ് പ്രതിരോധത്തിനായി കുത്തിവയ്‌ക്കുന്നത്. കൊവിഷീല്‍ഡും കൊവാക്‌സിനും. ഇവ എന്നാല്‍ രോഗവ്യാപനം തടയാനുളളവയല്ല. എന്നാല്‍ രോഗം വന്നാല്‍ അതിന്റെ തീവ്രത കുറയ്‌ക്കുന്നവയാണ്. വാക്‌സിനെടുത്താലും പതിനായിരം പേരില്‍ 4 പേര്‍ക്ക് വരെ വീണ്ടും രോഗം വരാം. അതിനാല്‍ വാക്‌സിനേഷന്‍ എടുത്തവരും കൊവിഡ് പ്രതിരോധം തുടരുക തന്നെ വേണം.