നീ മാത്രം വരിക, ഒന്നു കുളിച്ചു കയറിയാല്‍ മതി; ഇവിടെ രാജകീയമായി ജീവിച്ച കുട്ടി പൊട്ടത്തരത്തില്‍ ഇറങ്ങിപ്പോയതാണ്, അതില്‍ വിരോധമില്ല; തിരിച്ചുവന്നാല്‍ പൂപോലെ നോക്കാന്‍ ആളുകളുണ്ട്; ദുരഭിമാനകൊലയ്ക്കു മുന്‍പുള്ള ഫോണ്‍ സംഭാഷണം പുറത്ത്; കൊല്ലപ്പെട്ട അനീഷിനെയും കുടുംബത്തെയും പണം കൊടുത്ത് സ്വാധീനിക്കാനും ശ്രമിച്ചു പ്രഭുകുമാറിന്റെ വീട്ടുകാര്‍.
പാലക്കാട്: തേങ്കുറുശ്ശിയില്‍ കൊല്ലപ്പെട്ട അനീഷിനെയും കുടുംബത്തെയും സ്വാധീനിക്കാനും ഹരിതയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനുമായി വീട്ടുകാര്‍ നിരന്തരമായി പരിശ്രമം നടത്തിയിരുന്നു എന്ന് വ്യക്തമാകുന്നു. ഇക്കാര്യം തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട അനീഷിനെയും കുടുംബത്തെയും പണം കൊടുത്ത് സ്വാധീനിക്കാന്‍ പ്രഭുകുമാറിന്റെ വീട്ടുകാര്‍ ശ്രമം നടത്തിയെന്ന ആരോപണത്തിന് തെളിവായി പൊലീസിന് ഈ ഫോണ്‍ സംഭാഷണം കൈമാറിയിട്ടുണ്ട്.
ഹരിതയുടെ മുത്തച്ഛനുമായുള്ള സംഭാഷണം ആണിത്. പൊലീസിനു കൈമാറിയ മൊബൈല്‍ സംഭാഷണത്തില്‍ പണവും സൗകര്യവും വാഗ്ദാനം ചെയ്ത് പ്രഭുകുമാറിന്റെ പിതാവ്. അനീഷിന്റെ കുടംബത്തില്‍ നിന്നു മടങ്ങിയാല്‍ ആവശ്യമായ സംരക്ഷണവും സൗകര്യങ്ങളെല്ലാം നല്‍കാമെന്ന് ഹരിതയോട് പറഞ്ഞുകൊണ്ടാണ് സംഭാഷണത്തിന്റെ തുടക്കം. ഹരിതയെ മാനസികമായി തളര്‍ത്തി തിരികെ എത്തിക്കാനുള്ള ശ്രമങ്ങളെല്ലാം ഈ വീഡിയോയില്‍ ഉണ്ട്. അതിനായി എല്ലാ മാര്‍ഗ്ഗവും ഉപയോഗിച്ചു.
അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നും അച്ഛന്‍ വീടുവില്‍ക്കാന്‍ പോകുന്ന കാര്യവും അറിയിക്കുന്നുണ്ട്. ഇവിടെ രാജകീയമായി ജീവിച്ച കുട്ടി പൊട്ടത്തരത്തില്‍ ഇറങ്ങിപ്പോയതാണ്, അതില്‍ വിരോധമില്ല. തിരിച്ചുവന്നാല്‍ പൂപോലെ നോക്കാന്‍ ആളുകളുണ്ട്. നിങ്ങള്‍ ഒന്നിച്ചുതന്നെ ജീവിക്കുന്ന പക്ഷം അച്ഛന്‍ വീടുവിറ്റ് പോകും. ഇപ്പോള്‍ വരാന്‍ നല്ല സമയമാണ്. മറ്റൊന്നും സംഭവിച്ചിട്ടില്ലാത്തതിനാല്‍ ഒന്നു കുളിച്ചു കയറിയാല്‍ മതി. നാളെ ഒരു കുട്ടിയും കൂടി ആയാല്‍ ആരാണു സംരക്ഷിക്കുക. ഗവ. ആശുപത്രിയുടെ വരാന്തയില്‍ കിടക്കേണ്ടിവരും.
രണ്ടായിരത്തിന്റെ ചുരിദാറും എസിയും ഫാനുകളും ഉപയോഗിച്ച നീ അവിടെ പോയി പഴയതും ഇട്ടു നില്‍ക്കുന്നുവെന്ന് കേള്‍ക്കുമ്ബോള്‍ വല്ലാത്ത വിഷമംതോന്നുന്നു. ഞാന്‍ ഉറങ്ങിയിട്ടില്ല. അവര്‍ക്കു പണമാണു വേണ്ടതെങ്കില്‍ ഞാന്‍ കൊടുക്കാം. എന്നാല്‍ ഒന്നിച്ചിരുന്നാല്‍ ഒരു പൈസ നിന്റെ അച്ഛന്‍ തരില്ലെന്നു മനസ്സിലാക്കണം. എന്നെയും അച്ഛനെയും അമ്മയേയും നിനക്കു വേണ്ടെന്നാണോ എന്ന് സംഭാഷണത്തില്‍ ചോദിക്കുന്നുണ്ട്. നിന്നെ 18ാം വയസ്സില്‍ വിധവയാക്കണം എന്ന് ഒരിക്കലും ഒരു അച്ഛനും അമ്മയും ആലോചിക്കില്ല.
പിന്നീട് ഒന്നിച്ചു കഴിയാം. വാടകയ്ക്ക് നല്ല വീടെടുത്തു മാറണം. ഇപ്പോള്‍ നീ മാത്രം വരിക. കാരണം ഇവിടെ മേജറായ പെണ്‍കുട്ടികളുടെ കല്യാണം കഴിയാനുണ്ട്. അക്കാര്യം വീട്ടുകാരോടും പറയുക. നിങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നതില്‍ വിരോധമില്ല. അതിനുമുന്‍പ് ജോലി നേടി സ്വയം വരുമാനം ഉണ്ടാക്കണം. ശേഷം ബാക്കിയെല്ലാം ആലോചിക്കാമെന്നും 8 മിനിറ്റിലധികമുള്ള സംഭാഷണത്തില്‍ പറയുന്നുണ്ട്.
അതിനിടെ അനീഷിന്റെ ദുരഭിമാനക്കൊലക്കേസില്‍ പ്രതികളായ ഭാര്യാപിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് കുമാര്‍ എന്നിവരെ പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. തേങ്കുറുശ്ശി ഇലമന്ദം അറുമുഖന്റെയും രാധയുടെയും മകന്‍ അനീഷിനെ (അപ്പു27) 25നു വൈകിട്ടു ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് കുമാര്‍ എന്നിവര്‍ അടിച്ചും കുത്തിയും വാളുകൊണ്ടു വെട്ടിയും കൊലപ്പെടുത്തിയെന്നാണു കേസ്. അനീഷിന്റെ സഹോദരനും സംഭവത്തില്‍ ദൃക്‌സാക്ഷിയുമായ അരുണിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതകത്തിനാണു കേസെടുത്തിട്ടുള്ളത്.
ഇതര ജാതിയിലുള്‍പ്പെട്ട, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാവിനെ മകള്‍ വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് അക്രമമെന്നു പ്രഥമ വിവര റിപ്പോര്‍ട്ടിലുണ്ട്. സംഭവസ്ഥലത്തും പ്രതികളുടെ വീടുകളിലും നടത്തിയ തെളിവെടുപ്പില്‍ കൊലയ്ക്ക് ഉപയോഗിച്ച ഇരുമ്ബുദണ്ഡ്, കത്തി, ധരിച്ചിരുന്ന വസ്ത്രം, ചെരിപ്പ് എന്നിവ കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.